Saturday, 13 February 2010
മേഘങ്ങൾ
ഫെബ്രുവരി മാസം തർജനിയിൽ വന്ന കഥ.
Monday, 8 February 2010
അവന്‍ കാത്തിരിക്കുകയാണ് , അവളും
പണ്ടു ഒരു പ്രസിദ്ധീകരണത്തിന് വേണ്ടി എഴുതിയതാണ്, അതെടുത്തു ഇത്തവണ പുഴയില്‍ ഇട്ടു.
ലിങ്ക് ഇവിടെ: അവന്‍ കാത്തിരിക്കുകയാണ് , അവളും
ഫോണ്ട് പ്രശ്നം ഉള്ളവര്‍ക്ക് വായിക്കാന്‍ ഇതാ :
പൂവു ചോദിച്ചും, പുന്നാരം ചോദിച്ചും കത്ത് ചോദിച്ചും നടക്കേണ്ട കാലത്തല്ല ജെര്‍മിയും ഹര്‍ഷിനിയും പ്രണയത്തിലായത്. അതുകൊണ്ട് തന്നെ അവരുടെ പ്രണയത്തിന് ഒരു പൈങ്കിളിഛായയുമില്ല. ഒരല്‍പ്പം പഞ്ചാരയുടെ മേമ്പൊടിയില്ലാതെ എന്തു പ്രേമം എന്ന് മൂക്കത്തു കൈവക്കുന്നവരേ, ഇതൊരു 'ജന്മാന്തര' പ്രണയമാകുന്നു.
ജെര്‍മി എന്റെ 'ചാറ്റ് മേറ്റ്' ആണ് പുരാതന മതസംസ്‌ക്കാരങ്ങളിലെ പുനര്‍ജന്മമെന്ന കോണ്‍സപ്‌റ്റിനെപറ്റിയും ആത്‌മാവിന്റെ നിലനില്‍പ്പിനെപ്പറ്റിയുള്ള യാഹുവിലെ ഒരു സ്‌പെഷ്യല് ഇന്ററസ്‌റ്റ് ഗ്രൂപ്പില് വച്ചാണ് 3 വര്‍ഷം മുമ്പ് ജെര്‍മിയെ ആദ്യമായി കാണുന്നത്.
ഇഷ്‌ടവിഷയങ്ങള് സംസാരിക്കാന് ധാരാളമുള്ളതുകൊണ്ട് ഞങ്ങള് പതിവായി നെറ്റില് കണ്ടുമുട്ടിത്തുടങ്ങി. സ്വീഡനില് കുടിയേറിയ സ്‌കോട്ടിഷ് കച്ചവടകുടുംബത്തിലെ അംഗമാണ് ജെര്‍മി. തൊഴില് കച്ചവടമാണെങ്കിലും ഇഷ്‌ടന്റെ മനസ്സു മുഴുവന് സാഹിത്യവും മതവും സംസ്‌ക്കാരവുമാണ്. അങ്ങനെയിരിക്കുമ്പോള് പെട്ടെന്നൊരു ദിവസം ബാക്ക്‌പാക്കുമായി വീട്ടില് നിന്ന് മുങ്ങും. പൊങ്ങുന്നത് ഈജിപ്‌തിലെ പിരമിഡുകള്‍ക്ക് നടുവിലോ, മാച്ചുപിച്ചുവിലെ ഇങ്ക 'റൂയിന്‍സി'ലോ, പോളിനെഷ്യന് ദ്വീപുകളിലോ ആയിരിക്കും. തിരിച്ചുവന്ന് അറുബോറന് യാത്രവിവരണങ്ങളെഴുതി ഞാനടക്കമുള്ള സുഹൃത്തുക്കള്‍ക്ക് അയച്ചു തരും.' കേരളത്തിലെ വൈദ്യൂതി സപ്ലൈപോലെ എപ്പോള് വരുമെന്നോ, വന്നാല് എപ്പോള് പോകുമെന്നോ മുന്‍കൂട്ടി പറയാന് കഴിയാത്ത ഒരു ഭര്‍ത്താവിനെ കാത്തിരുന്ന് മടുത്താവണം, ഭാര്യയും രണ്ടു കുട്ടികളും വേറെ താമസമാക്കിയത്. കടുത്ത മതവിശ്വാസിയായ ഭാര്യ ഡൈവോഴ്‌സിന് എതിരായതിനാല് ഇപ്പോഴും ലീഗലി മാരീഡ്.
മണല് കൂമ്പാരങ്ങള്‍ക്കും ഈന്തപ്പനകള്‍ക്കും നടുവില് ലോറന്‍സ് ഓഫ് അറേബ്യയിലെ നായകനെപ്പോലെ പോസ് ചെയ്ത ഫോട്ടോ ഒരിക്കല് ജെര്‍മി എനിക്ക് അയച്ചു തന്നു. നീലക്കണ്ണും, സ്വര്‍ണ്ണത്തലമുടിയും, സ്‌ക്വോട്ട്‌ലാന്റുകാരുടെ തനതായ ചുവന്ന ആപ്പിള് മുഖമുള്ള ഒരു മുപ്പതുകാരന്‍. പക്ഷെ, 'പോഗോ'യിലെ ചൂടന് ഗെയിം സെറ്റുകളില് കണ്ടുമുട്ടി, ഫോട്ടോ ചോദിക്കുന്ന സായിപ്പുമാര്‍ക്ക് ലക്ഷ്‌മി ഗോപാലസ്വാമി, ഭാനുപ്രിയ തുടങ്ങി ക്ലാസിക് ഭാരതീയ സുന്ദരിമാരുടെ പടങ്ങള് അയച്ചു കൊടുത്ത്, 'ഓ യു ആര് ലൗലി' എന്ന് ഉമിനീരൊലിപ്പിക്കുന്ന സായിപ്പിനോട് 'താങ്ക്‌യൂ താങ്ക്‌യൂ' പറഞ്ഞ് കമ്പ്യൂട്ടറിനു മുന്‍പിലിരുന്ന് ആര്‍ത്തു ചിരിക്കുന്ന ഒരു അനുജത്തി എനിക്കുള്ളതിനാല്, ഇത് ജെര്‍മിയുടെ ഫോട്ടോ തന്നെയാണോ എന്നുറപ്പില്ല.
നമ്മള് പറഞ്ഞു വന്നത് ജെര്‍മിയെപ്പറ്റി മാത്രമല്ല ഹര്‍ഷിനിയെപ്പറ്റി കൂടിയാണല്ലോ; ഹര്‍ഷിനി ക്യാന്‍ണ്ടി യിലെ ബുദ്ധ ക്ഷേത്രങ്ങളില് അലഞ്ഞു തിരിയുന്നതിനിടയില് ജെര്‍മിയെ സമീപിച്ച ടൂര്‍ഗൈഡ്. ഹര്‍ഷിനിയെ ജെര്‍മി വരച്ചത് ഇങ്ങനെ : എണ്ണമയമുള്ള കറുത്തമുഖം, നരച്ചു തുടങ്ങിയ പരൂപരുത്ത മുടി, പൊന്തിയ പല്ല്, കണ്ണട, നീണ്ടുമെലിഞ്ഞ ശരീരം. നാല്‍പ്പതുകളുടെ അവസാന ദിവസങ്ങള് എണ്ണിക്കൊണ്ടിരിക്കുന്ന സിംഹള ബുദ്ധിസ്‌റ്റ്. ജെര്‍മിയെയും, ഹര്‍ഷിനിയെയും ചേര്‍ത്തുവച്ച് ആലോചിച്ചാല്, ബ്യൂട്ടിയും ബീസ്‌റ്റും ഫോട്ടോക്ക് പോസു ചെയ്ത പോലിരിക്കും.
ഹര്‍ഷിനിയെ പേഴ്‌സണല് ടൂര്‍ഗൈഡ് ആയി നിയമിക്കുമ്പോള് സഹതാപം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു എന്ന് ജെര്‍മി. ടൂറിസത്തിന്റെ കച്ചവടക്കണ്ണുകള് കടന്നു ചെല്ലാത്ത ബുദ്ധവിഹാരങ്ങളിലൂടെ അലഞ്ഞു തിരിയുന്നതിനിടയില് എന്നോ, എപ്പോഴോ അവരറിഞ്ഞു, ഇതാ ജന്മങ്ങളായി ഞാന് കാത്തിരുന്ന എന്റെ ഇണ എന്ന്. '' നദി ചെന്ന് കടലില് ചേരുന്നതുപോലെ; വണ്ട് പൂവില് വന്നണയുന്നതു പോലെ; സ്വാഭാവികമായി രണ്ടു മനസ്സുകളുടെ സംഗമം'' എന്ന് ഒരു ജാപ്പനീസ് ഹൈക്കു ഉദ്ധരിച്ച് ജെര്‍മി എനിക്കെഴുതി. പ്രണയത്തിന്റെ ചൂടില് തങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നവരെ രണ്ടു പേരും മറന്നില്ല. ഒന്നു ചേരാന് ഇനിയൊരു ജന്മം കാത്തിരിക്കാന് തീരുമാനിച്ചുകൊണ്ട് രണ്ടു പേരും യാത്ര പറഞ്ഞു - ഇനി ഒരു കണ്ടുമുട്ടലോ കമ്മ്യൂണിക്കേഷനോ ഇല്ലെന്ന് തീരുമാനിച്ചുകൊണ്ട്. തങ്ങള്‍ക്കിടയില് ഒരു ടെലിപ്പതിക്ക് ലിങ്ക് ഉണ്ടെന്ന് ജെര്‍മി. ഹര്‍ഷിനിയെ വല്ലാതെ മിസ് ചെയ്യുമ്പോള് ബുദ്ധവിഹാരങ്ങളിലെ ധൂപങ്ങളുടെ നറുമണം കാറ്റായി തന്നെ വന്നു പൊതിയുന്നതായി അനുഭവപ്പെടാറുണ്ടത്രേ.
കഴിഞ്ഞ ആഴ്ച വന്ന ജെര്‍മിയുടെ ഇ-മെയില് ഇങ്ങനെ: ജന്മാന്തരങ്ങളായി പരിചയമുള്ളവരെപോലെയായി ഞങ്ങള്. ഭാരതീയ തത്വചിന്തയിലെ 'കര്മ' എന്ന കോണ്‍സെപ്‌റ്റില് വിശ്വസിക്കുന്ന ഞങ്ങള്‍ക്ക് ഈ ജന്മത്തിലെ ഭാരങ്ങളില് നിന്ന് ഒളിച്ചോടാന് പറ്റില്ല. ഹെലന്റെ ഭര്‍ത്താവായും ടോബിയുടെയും മില്ലിയുടേയും അച്ഛനായും മരണം വരെ ഞാന് ജീവിക്കും. തന്റെ ജീവിത ഭാരങ്ങളുമായി ഹര്‍ഷിനിയും . തികച്ചും പ്ലേറ്റോണിക്ക് ആയ ഒരു അനുരാഗം. എന്റെ മനസ്സ് സന്തോഷത്താല് വീര്‍പ്പുമുട്ടുകയാണ് - കാരണം ഓരോ ദിവസവും ഞങ്ങള് അടുത്ത ജന്മത്തിലേക്ക് ഒരു കാല്‌പാടുകൂടി അരികിലെത്തുകയാണല്ലോ."
കഥ ഇവിടെ തീരുകയാണ്. ആയൂര്‍വേദമാകട്ടെ തത്വചിന്തയാകട്ടെ. ഭാരതീയമാതെന്തും കണ്ണടച്ചു വിഴുങ്ങി, 'കര്‍മ്മ' ഫേറ്റ് തുടങ്ങിയ എന്‍ലൈറ്റഡ് വെസ്‌റ്റേണറുടെ പുതിയ 'വൊക്കാബുലറി' കടമെടുത്ത ഔട്ട് ഓഫ് ഫാഷന് ആയ മയക്കു മരുന്നിനും, മദ്യത്തിനും പകരം പുതിയ ലഹരികള് സ്വന്തമാക്കുന്നതാണോ ജെര്‍മി? കടുത്ത ജീവിത ദുഃഖങ്ങള്‍ക്കിടയിലെ പ്രത്യാശ പോലെ, തൂങ്ങിക്കിടക്കാന് ഒരു കച്ചിത്തുരുമ്പായി പുനര്‍ജന്മത്തേയും, സാങ്കല്‍പ്പിക പ്രണയസാഫല്യത്തേയും കാത്തിരിക്കുന്നതാണോ ഹര്‍ഷിനി? നിങ്ങള് വായനക്കാര് തീരുമാനിക്കുക.
Thursday, 31 December 2009
ഗ്രാനിക്കും അങ്ങിനെ ഫ്ലാറ്റ് ആവാം
മറ്റുള്ളവര്‍ പറഞ്ഞു കേട്ടതും, വായിച്ച്ചരിഞ്ഞതും വച്ച് നമ്മള്‍ പലപ്പോഴും പാശ്ചാത്യരെ ഹൃദയമില്ലാത്തവരായോ, ഹൃദയം ശരിക്കുമുള്ള സ്ഥലത്തില്ലാത്തവരായോ ഒക്കെ ചിത്രീകരിക്കാറുണ്ട്.
അച്ഛനമ്മമാരേ വൃദ്ധസദനത്തിലേക്ക് തള്ളിവിടുന്ന വില്ലന്മാര്‍ ആരാ?
പാശ്ചാത്യര്‍.
കുട്ടികളേക്കാള്‍ പട്ടികളെ സ്നേഹിക്കുന്നവര്‍ ആരാ?
പാശ്ചാത്യര്‍.
ലോകത്തിലെ സകല ദുര്‍ഗുണങ്ങള്‍ക്കും (മലയാളികള്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ശീലങ്ങള്‍ക്കും ചിന്താരീതികള്‍ക്കും വിപരീതമായി ചിന്തിക്കുന്ന എല്ലാവരും ഈ കൂട്ടത്തില്‍പെടും) കാരണഭൂതര്‍ ആരാ?
പാശ്ചാത്യര്‍.
വിദേശ സംസ്കാരത്തിന്റെ കടന്നുകയറ്റത്തിനെപറ്റിയും അതിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയും ഇനി വരുന്ന തലമുറയെ ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കേള്‍ക്കാത്ത മാതാപിതാക്കള്‍ ചുരുങ്ങും.
അമേരിക്കയും ബ്രിട്ടനും ഗള്‍ഫും നമുക്ക് ആവശ്യമാണ്. പൈസ ഉണ്ടാക്കാനും കേരളത്തിനേക്കാള്‍ മികച്ച സാഹചര്യങ്ങളില്‍ ജീവിക്കുവാനും. അവരുടെ സ്കൂളുകളും ആശുപത്രികളും നമുക്ക് ദേവാലയങ്ങളാണ്. പക്ഷേ, അവരുടെ ജീവിത രീതിയും ഭക്ഷണവും വസ്ത്രധാരണ രീതികളുമോ? ഛേയ്, അതു പാടില്ല, അതെല്ലാം വൈദേശികം. അനുകരിക്കാന്‍ പാടില്ലാത്തത്. കാരണം? സഭ്യമില്ലായ്മ. അപ്പോള്‍, സ്കുളില്‍ പോകുന്ന കൊച്ചു കുഞ്ഞങ്ങളെ വരെ തുറിച്ചു നോക്കുന്ന നമ്മുടെ സംസ്കാരമാണോ സഭ്യതയുള്ളത്?
ഇങ്ങനെയുള്ള കുറെ പ്രൊപ്പഗാന്റായുടെ ഭാഗമായി വിദേശ സംസ്കാരത്തിലുള്ള ചില നല്ലരീതികളെ നമ്മള്‍ കാണാതെ പോവുന്നുണ്ടോ? പറഞ്ഞു വരുന്നത് "ഗ്രാനി ഫ്ലാറ്റി" ന്റെ കാര്യമാണ്. വീടിന്റെ ഭാഗമായി, എന്നാല്‍ ഒരു ഔട്ട്-ഹൗസിന്റെ സൗകര്യത്തോടെ ഒരുക്കിയ ഒരു ഗ്രാനി ഫ്ലാറ്റ് എനിക്കു കാണിച്ചു തന്നത് എന്റെ വര്‍ക്ക്-മേറ്റ് പൗളിന്‍ ആണ്.
75 വയസ്സില്‍ വിധവയായ അമ്മായിഅമ്മയാണ് പൗളിന്റെ ഗ്രാനി ഫ്ലാറ്റിന്റെ ഉടമസ്ഥ. ആരോഗ്യപരമായി യാതൊരു പ്രശ്നങ്ങളുമില്ലാത്തവരാണ് മിസ്സിസ് പ്രൈസ്. വീടിനോടു ചേര്‍ന്ന്, ഗാരേജിനു മുകളില്‍ ഒരു ചെറിയ സിറ്റിംഗ്‌റൂമും, ബെഡ്‌റൂമും, ബാത്‌റൂമും മിസ്സിസ് പ്രൈസിന്റെ ഇഷ്ടപ്പെട്ട ഇളംവയലറ്റ് നിറത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ആവശ്യം വരുമ്പോള്‍ വീടിന്റെ മുഖ്യ അടുക്കളയിലേക്ക് ഇറങ്ങിവരാതെ തന്നെ ഒരു ചായ കുടിക്കാനോ, ടോസ്റ്റ് കഴിക്കാനോ സൗകര്യത്തിനു കെറ്റിലും സ്റ്റൗവും, ഫ്രിഡ്ജും അടങ്ങിയ ഒരു കിച്ചനെറ്റ് സ്വന്തമായുണ്ട് ആ ഗ്രാനി ഫ്ലാറ്റില്‍.
ഇതു ഞങ്ങളുടെ നാട്ടിലെ ജോയിന്റ് ഫാമിലി സമ്പ്രദായം പോലെയെന്ന് ഞാന്‍ അത്ഭുതംകൂറി. സ്വന്തം വീട്ടില്‍ തന്നെ ഒരുമുറി ഒരുക്കാത്തതിന് കാരണം പൗളിന്‍ വിശദീകരിച്ചു തന്നപ്പോള്‍ "ഇതു കൊള്ളാമല്ലോ" എന്നാണ് എനിക്കു തോന്നിയത്. പതിനാലും പതിനാറും വയസ്സുള്ള കുരങ്ങ?ാര്‍ തോറ്റു പോവുന്ന സ്വഭാവത്തോടുകൂടിയ രണ്ട് ആണ്‍പിളേളരും ജൂലിയാ റോബര്‍ട്ട്സിനും, നയോമി കാംപെല്ലിനും പഠിക്കുന്ന ഒരു ടീനേജ് പെണ്‍കുട്ടിയുമാണ് ഭര്‍ത്താവിനെ കൂടാതെ പൗളിന്റെ വീട്ടില്‍ അന്തേവാസികള്‍. പിള്ളേരും അവരുടെ കൂട്ടുകാരും സ്വാഭാവികമായും ഉണ്ടാക്കുന്ന ബഹളങ്ങളും വീടൊരു "മിനി ഗെയിം പാര്‍ക്ക്" ആണെന്നു പൗളിന്‍. ഈ തിരക്കില്‍ നിന്നും മാറി കുറച്ചു നേരം സ്വസ്ഥമായി വിശ്രമിക്കാനും, പ്രാര്‍ത്ഥിക്കാനും, കൂട്ടുകാരിയുമായി ചീട്ടുകളിക്കാനുമൊക്കെ അവര്‍ തന്നെ തിരഞ്ഞെടുത്തതാണ് ഗ്രാനി ഫ്ലാറ്റ്. വീട്ടിലെ മറ്റംഗങ്ങള്‍ ജോലിക്കും സ്കൂളിലേക്കുമായി പുറത്തു പോവുമ്പോള്‍, വലിയൊരു വീട്ടില്‍ ഒറ്റപ്പെട്ടെന്നുള്ള തോന്നല്‍ ഉണ്ടാകുന്നില്ലെന്ന് മിസ്സിസ് പ്രൈസ്. ഒപ്പം ഇത്ര വലിയൊരു വീടിന്റെ ചുമതലകള്‍ തന്നെ ഒട്ടും ബാധിക്കുന്നില്ല എന്ന തികഞ്ഞ സന്തോഷവും. വലിയൊരു കുടുംബത്തിനുവേണ്ടി അലക്കിയും ഭക്ഷണം പാകം ചെയ്തും ഇനി മരുമകള്‍ കഷ്ടപ്പെടട്ടെ എന്ന ദുഷിച്ച ചിന്താഗതിയാണ് തനിക്കെന്ന് പൗളിന്റെ തോളില്‍ ചെറുതായടിച്ച്, കണ്ണിറുക്കി മിസ്സിസ് പ്രൈസ് പറഞ്ഞു നിര്‍ത്തി. വയസ്സായ അമ്മായി അമ്മക്ക് എന്തെഗിലും സംഭവിച്ചാലോ, അസുഖം വന്നാലോ കുടുംബാംഗങ്ങള്‍ അടുത്തുന്ടെന്ന ആശ്വാസം വലുതാണെന്ന് പൌളിന്‍ .
അടുക്കളയുടെ ഭരണാവകാശത്തിനായി തവിയും ചട്ടുകവും മുറുക്കി അമ്മായിയമ്മയും മരുമകളും രംഗത്തിറങ്ങുന്ന നമ്മുടെ കേരളത്തില്‍ ഇതെത്രമാത്രം പ്രാവര്‍ത്തികമാണെന്ന് എനിക്കറിയില്ല. പക്ഷേ, വൃദ്ധസദനങ്ങളേക്കാള്‍ എന്തുകൊണ്ടും നമുക്കനുകരിക്കാവുന്ന മാതൃക ഗ്രാനി ഫ്ലാറ്റുകള്‍ തന്നെയാണെന്നു തോന്നുന്നു.
Monday, 21 December 2009
Thursday, 10 December 2009
ഒരു കൊലപാതകം
ഒരു കൊലപാതകത്തിന്റെ പോസ്റ്മാര്ട്ടം
"ഗ്ളബ്, ഗ്ളം, ഗ്ളബ്, ഗ്ളം''
അതായിരുന്നു ജെയ്മിയുടെ അവസാന വാക്കുകള്. എന്നിട്ടവന് പതിയെ, പതിയെ വെള്ളത്തിലേക്ക് താഴ്ന്നുപോയി. മരണത്തിലേക്കൊരു മുങ്ങല്.
ബാത്ത്ടബ്ബിന്റെ ഓരത്ത് ഞാന് അവനെ നോക്കിയിരിക്കുകയായിരുന്നു. അവനുവേണ്ടി ഞാന് ആ ബാത്ത്റൂം പ്രത്യേകമായൊരുക്കിയിരുന്നു. അവനിഷ്ടപ്പെട്ട ചുവന്ന റോസാദലങ്ങളും, വാനിലയുടെ സുഗന്ധമുള്ള മെഴുകുതിരികളും, പ്രണയസുരഭില സംഗീതവും ആ ബാത്ത്റൂമിനെത്തന്നെ ഒരു സ്വര്ഗ്ഗമാക്കി മാറ്റി. അവന് മരിക്കുമ്പോള് സന്തോഷവാനായിരിക്കണമെന്നെനിക്കു നിര്ബന്ധമുണ്ടായിരുന്നു. കാരണം ഞാന് അവനെ അപ്പോളും സ്നേഹിച്ചിരുന്നു - ക്രൂരമെന്നു നിങ്ങള് വിളിക്കാവുന്ന ആ കൊലപാതകം നടത്തിയപ്പോഴും.
ഇത്ര പൈശാചികമായി എന്റെ ഭര്ത്താവിനെ കൊലപ്പെടുത്തിയെന്നു വച്ച് ഞാനൊരു കൊലപാതകപ്രവണതയുള്ള സ്ത്രീയൊന്നുമല്ല കേട്ടോ. അവനെ ഞാന് കൊന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. വര്ഷങ്ങളായി സ്വന്തം ജീവനേക്കാള് വിലകൊടുത്ത് സ്നേഹിച്ച ഭര്ത്താവ് മറ്റൊരുത്തിയുമായി പ്രണയത്തിലാണെന്നറിഞ്ഞാല് ഏതു ഭാര്യയും ഇങ്ങനെയൊക്കെയല്ലേ ചെയ്യൂ.
കുറച്ചുനാളുകളായി ഞാന് കൊണ്ടു നടന്നിരുന്ന ഒരു സംശയത്തിന്റെ പരിസമാപ്തിയായിരുന്നത്. അവന് എന്നില് നിന്ന് അകന്നു പോകുന്നതായി കുറച്ചു നാളുകളായി എനിക്കു തോന്നിയിരുന്നു. എന്തൊക്കെയോ മറന്നതു പോലെയുള്ള അവന്റെ നടത്തവും, ഊറിച്ചിരിയുമൊക്കെ കണ്ടാലറിഞ്ഞുകൂടെ പുള്ളിക്കെന്തോ കേസുകെട്ട് തടഞ്ഞിട്ടുണ്ടെന്ന്. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം അവന്റെ കോട്ടിന്റെ പോക്കറ്റില് നിന്ന് ആ ക്രെഡിറ്റ് കാര്ഡ് ബില് എനിക്കു കിട്ടുന്നത്. ഏതോ ഒരു മിസ്. അനബല് ലീക്ക് പുഷ്പങ്ങള് അയച്ചതിന്റെ രസീത്. അതും കുറച്ചൊന്നുമല്ല, നൂറു പൌണ്ടിന്.
ഞാനന്ന് കുറെ ആലോചിച്ചു, എന്താ ഇവനിങ്ങനെ തോന്നാന് എന്ന്. അവനെ കണ്ടുമുട്ടിയതു മുതല് ഇന്നുവരെ 'ഭര്ത്താവേ ദൈവം' എന്നൊരു സ്റൈ ലില് ആയിരുന്നില്ലേ ഞാന്. 'ഇന്നത്തെക്കാലത്ത് ഇങ്ങനെയുണ്ടോ ഒരു ശീലാവതി' എന്നെന്റെ കൂട്ടുകാര് കളിയാക്കി ചോദിച്ചിരുന്നു. അവനു ചുറ്റും കറങ്ങുന്ന ഒരു ദാസിയായിരുന്നു ഞാന്. എന്നിട്ടും, കുറച്ചൊരു തൊലിമിനുപ്പും ചോരത്തുടിപ്പും കണ്ടപ്പോള് എന്നെ വിട്ട് അവന് അങ്ങോട്ടു ചാഞ്ഞു.
ഞാന് ജെയ്മിയെ കണ്ടുമുട്ടുന്നത് പതിനഞ്ചു വര്ഷം മുന്പുള്ളൊരു ക്രിസ്തുമസ് രാത്രിയിലാണ്. പതിവുപോലെ ഏകയായി വീടിനടുത്തുള്ള കോഫീ ഹൌസില് ഒരു ചോക്കലേറ്റ് നുണയാനെത്തിയതായിരുന്നു ഞാന്. റോഡാകെ ഒരു ഉത്സവലഹരിയില് ഉണര്ന്നിരുന്നു. കേയ്ക്കുകളുടെയും, പൈകളുടെയും കൊതിപ്പിക്കുന്ന സുഗന്ധവും, ക്രിസ്തുമസ് കരോളുകളും, പൂമഴയായ് പെയ്തിറങ്ങുന്ന നനുനനുത്ത വെളുത്ത മഞ്ഞും. അതിനിടയില് ചുണ്ടിന്റെ കോണിലൊരു മന്ദസ്മിതമൊളിപ്പിച്ചു വച്ച് മനോഹരമായ രോമക്കുപ്പായങ്ങളും കോട്ടുമണിഞ്ഞ സ്വര്ണ്ണത്തലമുടിയുള്ള പെണ്കിടാങ്ങളും, അവളുടെ സ്വപ്നങ്ങളേറ്റു വാങ്ങി സ്വര്ഗ്ഗം കൈപ്പിടിയിലാക്കി നടന്നു പോവുന്ന യുവകോമളന്മാരും. ഇതെല്ലാം കണ്ട്, ആരും തിരിഞ്ഞു നോക്കാനില്ലാതെ, യൌവനം കൈവിട്ടു തുടങ്ങിയ ശുഷ് ക്കിച്ച കവിളുകളും, വരണ്ട തൊലിയുമായി ഈ ഞാനും.
ഒരു പ്രണയമോ, വിവാഹമോ ചിന്തയില് പോലും കടന്നുവരാത്ത ആ രാവിലെപ്പോളോ ആണ് ജെയ്മി എന്റെ മുന്നിലെത്തുന്നത്. ഗ്രീക്ക് ദേവന്മാരെ വെല്ലുന്ന ആകാരഭംഗിയും, നടത്തത്തിലെ പൌരുഷവുമാണ് ഞാന് ആദ്യം ശ്രദ്ധിച്ചത്. അയാളുടെ പിന്നില് കഫേയിലേക്കു കയറിവരാന് സാദ്ധ്യതയുള്ള സുന്ദരിയെ, അത് ഭാര്യയോ ഗേള്ഫ്രണ്ടോ ആവട്ടെ, തിരയുകയായിരുന്നു എന്റെ കണ്ണുകള് അലസമായ്.
ജെയ്മി വന്നു നിന്നത് എന്റെ മേശക്കരികിലായിരുന്നു. കനത്ത ഗ്ളാസിനടിയില് കുഴിഞ്ഞു പോയ എന്റെ കണ്ണില് നോക്കി അവന് എന്നോടു ചോദിച്ചു, 'ഹായ് സുന്ദരി, ഞാന് ഇവിടെ ഇരുന്നോട്ടെ?'
അതായിരുന്നു തുടക്കം. പിന്നീട് ഞങ്ങള് ഇണപിരിയാത്ത ആത്മാക്കളായി. യാതൊരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത എന്നില് ജെയ്മി എന്താണു കണ്ടതെന്ന് ഞാന് പലപ്രാവശ്യം അവനോടു ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവന് പറയുമായിരുന്നു "നിന്റെ സൌന്ദര്യമുള്ള മനസ്സാണ് എന്നെ വീഴ്ത്തിയത്'' എന്ന്.
സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു പിന്നീട്. അഥവാ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല് തന്നെ അതെല്ലാം ബന്ധുക്കളില് നിന്നും, കൂട്ടുകാരില് നിന്നും മറച്ചു വയ്ക്കാന് ഞാന് ശ്രദ്ധിച്ചു. അങ്ങനെ ചികഞ്ഞു നോക്കാനെനിക്ക് അടുത്തു കൂട്ടുകാരോ ബന്ധുക്കളോ ഒന്നും ഉണ്ടായിരുന്നുമില്ലല്ലോ. എല്ലാവരിലും അസൂയ ഉണര്ത്തുന്ന തരം ഒരു ബന്ധമാണ് ഞങ്ങള് തമ്മിലുള്ളതെന്നു വരുത്തിത്തീര്ക്കാന് ഞാന് കഥകള് മെനയാന് തുടങ്ങിയത് അക്കാലത്താണ്. ജെയ്മി എനിക്കു തരാറുള്ള വിലപിടിപ്പുള്ള ആഭരണങ്ങളെപ്പറ്റിയും, ഞങ്ങളുടെ യാത്രകളെപ്പറ്റിയുമൊക്കെ ഓഫീസിലും ഫോണിലും ഞാന് വാചാലയായി. അസൂയ നിറഞ്ഞ നോട്ടങ്ങള് എന്റെ നേരെ നീളുമ്പോള് ഞാന് സന്തോഷിച്ചു. എന്നേയും ജെയ്മിയേയും ചൊല്ലി എത്ര ഭാര്യമാര് ഭര്ത്താക്കന്മാരുമായി വഴക്കിട്ടു കാണും.
എന്റെ ലോകത്തില് ജെയ്മി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂട്ടുകാര്ക്കോ ബന്ധുക്കള്ക്കോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല. അതിന് എനിക്ക് അടുപ്പമുള്ളവര് ആരും ഉണ്ടായിരുന്നില്ലല്ലോ.
ഇപ്പോള് തിരിഞ്ഞു നോക്കുമ്പോള് എനിക്ക് മനസ്സിലാവുന്നുണ്ട്, സമൂഹത്തിലെ ഉന്നതരായ അച്ഛനമ്മമാര്ക്കു പിറന്ന ഞാന് എങ്ങനെ ഒറ്റപ്പെട്ടു പോയി എന്ന്. സൌന്ദര്യമോ, ബുദ്ധിയോ, വിവരമോ ഇല്ലാത്ത ഒരു മകള് എങ്ങനെ ഞങ്ങള്ക്കുണ്ടായി എന്ന് അച്ഛനുമമ്മയും അടക്കം പറയുന്നത് ഞാന് എത്രയോ തവണ കേട്ടിരിക്കുന്നു. 'ചേച്ചിയെ കണ്ടു പഠിക്ക്,' 'നോക്ക്, നിന്റെ അനുജത്തി എത്ര മിടുക്കിയാ'
ഈ ഡയലോഗ് ഒക്കെ കുറെ പ്രാവശ്യം കേട്ടാല് മണ്ടിയാണെങ്കിലും നിങ്ങള്ക്കും വരില്ലേ വിഷമം.
അങ്ങനെയങ്ങനെ ഞാന് ഓരോരുത്തരേയായി ഒഴിവാക്കിത്തുടങ്ങി. അതിനു പകരം അവിടെ കണ്ണാടി ചെരുപ്പു പോയ സിന്ഡ്രെല്ലയേയും, പേക്കാച്ചിത്തവളയെ ഉമ്മ വച്ച രാജകുമാരിയേയും പിടിച്ചിരുത്തി. നാടോടിക്കഥകളിലെ സുന്ദരിയായ രാജകുമാരിയായി ഞാന് സ്വയം അവരോധിച്ചു. എന്റെ രാജകുമാരന് വെള്ളക്കുതിരപ്പുറത്തേറി വരുമെന്നാലോചിച്ചു സന്തോഷിച്ചു. റിച്ചാര്ഡ് ഗിയറിനെപ്പോലെയോ, ടോം ഹാങ്ക്സിനെപ്പോലെയോ ഒരു സുന്ദരന് എന്റെ ജീവിതത്തിലേക്കൊരു സ്പോര്ട്ട്സ് കാറോടിച്ചെത്തുന്നത് ആലോചിക്കാന് തന്നെ നല്ല രസമല്ലേ.
അങ്ങനെ എന്റേതായ ഒരു മനോഹര ലോകത്തില് ഞാന് ജീവിക്കുന്ന കാലത്താണ് ആ കഥയില് വച്ച് ജെയ്മി എന്റെ ജീവിതത്തിലേക്കു കയറി വന്നത്. എന്നെ സ്നേഹിച്ചു സ്നേഹിച്ച് സന്തോഷത്തിന്റെ കൊടുമുടിയിലിരുത്താന്, എന്നിട്ട് എന്നെ ഒറ്റ തള്ളു തള്ളി വേറൊരു പെണ്ണിന്റെ പിന്നാലെ പോവാന്. അവനെ ഞാന് കൊല്ലുന്നതില് കുറഞ്ഞെന്തു ചെയ്യാനാണ്?
njaaന് ശരിക്കും പ്ളാന് ചെയ്തു നടത്തിയൊരു കൊലപാതകമായിരുന്നു അത്. അന്ന് വൈകിട്ട് അവനേറ്റവും ഇഷ്ടമുള്ള സ്ട്രോഗനോഫ് ആണ് അത്താഴത്തിന് ഞാനുണ്ടാക്കിയത്. ഒപ്പം സ്ട്രോബറി ചീസ് കേക്കും. സ്ഫടിക ചഷകത്തിലെ സ്വര്ണ്ണനിറമുള്ള വിസ്ക്കിയില് ഉറക്കഗുളികകള് കലര്ത്തുമ്പോഴോ, അവനെ ബാത്ത്ടബ്ബില് റിലാക്സ് ചെയ്യാന് നിര്ബന്ധിക്കുമ്പോഴോ എനിക്ക് പതര്ച്ച തീരെയില്ലായിരുന്നു. വിസ്ക്കിയുടെയും ഗുളികയുടെയും ആലസ്യത്തിന്റെ കെട്ടില് നിന്ന് മോചിതനാകാതെ, എന്നാല് മരണം തൊട്ടടുത്ത് എത്തിയെന്ന തിരിച്ചറിവില്, 'രക്ഷി ക്കൂ' എന്ന് മൌനമായി എന്നോടു യാചിച്ച ആ നീലക്കണ്ണുകളിലെ നിസ്സഹായത എനിക്കിപ്പോഴും ഓര്മ്മയുണ്ട്.
പിറ്റേ ദിവസമെപ്പോഴോ ആണ് അവര് എന്നെ ഇവിടെയെത്തിച്ചത്. ജയിലും, കോടതിയുമൊക്കെ ഞാന് പ്രതീക്ഷിച്ചതു തന്നെയാണല്ലോ.
കയ്യില് കുറെ കടലാസുകളുമായി ആ തടിച്ചി കയറി വന്നപ്പോള്, ജെയ്മിയുടെ ശവസംസ്കാരത്തിന് എന്തു വേഷമണിയണം എന്ന കണ്ഫ്യൂഷനില് ആയിരുന്നു ഞാന്.
'നോക്കൂ, ഈ കറുപ്പു സ്കര്ട്ടാണോ, അതോ ചാരപാന്റാണോ എനിക്കു ചേരുന്നത്?'
ഞാനൊരു കുശലം ചോദിച്ചു. തടിച്ചി അതു കേട്ടതായി ഭാവിച്ചില്ല.
"നീയൊരു കൊലപാതകിയൊന്നുമല്ല'' - കടലാസുകള് മേശപ്പുറത്തു വച്ച് എന്റെ കണ്ണുകളിലേക്കു തുറിച്ചു നോക്കി തടിച്ചി.
'ഏ?' ഞാന് അമ്പരന്നു പോയി. ജെയ്മി മരിച്ചില്ലേ? എന്നായി എന്റെ ആശങ്ക.
'ജെയ്മി എന്നൊരാള് ഇല്ല'' എന്നായി തടിച്ചി. എന്റെ ചുളിഞ്ഞ നെറ്റിയും, ചുവക്കാന് തുടങ്ങിയ മൂക്കും കണ്ടാവണം തടിച്ചി വീണ്ടും പറഞ്ഞത്.
'ജെയ്മി നിന്റെ ഭാവനയുടെ സൃഷ്ടിയാണ്'
'ഏ?' നിനക്കെന്താ ഭ്രാന്തായോ എന്നമട്ടില് ഞാന് തടിച്ചിയേ നോക്കി.
അവള് ഇടതടവില്ലാതെ പറഞ്ഞു കൊണ്ടിരുന്നു - 'മെന്റല് ഡിസ് ഓര്ഡര്,' 'ഹലൂസിനേഷന്' എന്നൊക്കെ ഇടക്കിടെ പറഞ്ഞുകൊണ്ട് അവള് സ്ഥാപിക്കാന് ശ്രമിച്ചത് ഞാനൊരു മനോരോഗിയാണെന്നും, ജെയ്മിയുമായുള്ള എന്റെ വിവാഹവും, പിന്നെ അവന്റെ കൊലപാതകവുമൊക്കെ എന്റെ ഭാവനയുടെ സൃഷ്ടി ആണെന്നുമൊക്കെയാണ്. ഇതൊക്കെ കേട്ടാല്, നിങ്ങളും ചെയ്തു പോകുന്നതേ ഞാനും ചെയ്തുള്ളൂ, അടുത്തിരിക്കുന്ന ടെലിഫോണ് എടുത്ത് തടിച്ചിയുടെ തലക്കിട്ടൊരു അടി കൊടുത്തു.
അങ്ങനെ അവരെന്നെ പിടിച്ച് ഈ മാനസികാശുപത്രിയിലെ ഒരു പ്രത്യേകം മുറിയില് തനിച്ചു പൂട്ടിയിട്ടു. കഴിഞ്ഞ 10 കൊല്ലമായി ഞാനിവിടെയായിട്ട്. പക്ഷേ ഞാന് ഇപ്പോള് ഭയങ്കര ഹാപ്പിയാണ് കേട്ടോ. ആ രഹസ്യം നിങ്ങളോടു മാത്രം ഞാന് പറയാം. എനിക്കിപ്പോള് ജെയ്മിയേക്കാള് ഉഗ്രന് ഒരു ബോയ്ഫ്രണ്ടിനെ കിട്ടിയിട്ടുണ്ട് ഇവിടെ - കെവിന്.
ആരും ഇല്ലാത്തപ്പോള്, ഈ മുറിയുടെ കോണിലുള്ള ഓട്ടയില് നിന്നും അവന് ഇറങ്ങി വരും. ഞങ്ങള് ഉടനെതന്നെ കല്യാണം കഴിക്കാനും ആലോചിക്കുന്നുണ്ട്.
Monday, 19 October 2009
പ്രണയത്തിന്റെ റഷ്യന്‍ നിറം
(ബിലാത്തി മലയാളി ജൂലൈ 2008)
അടുത്ത കാലത്ത് ഗോസിപ്പ് ചാനലിലൂടെ ചാനലിലൂടെ കടല്‍ കടന്നു വന്ന ഒരു വാര്‍ത്ത. കഥാ(സംഭവ)പാത്രങ്ങളെ നമുക്കു പലര്‍ക്കും പരിചയമുള്ളതുകൊണ്ട് അവരുടെ യഥാര്‍ത്ഥ പേരുകള്‍ വെളിപ്പെടുത്തുന്നില്ല.
തോമസ് ജേക്കബ് എന്ന ടോമി ചേട്ടനാണ് ഇതിലെ നായകന്‍. നമ്മുടെ ചേട്ടന്‍ ആളൊരു പശു, അഥവാ, നിരുപദ്രവ ജീവിയാണെന്നാണ് പൊതുവേയുള്ള ഇംപ്രഷന്‍. ആരോടും അടുപ്പമോ സ്നേഹമോ ഇല്ലാതെ, സ്വന്തം കാര്യം സിന്ദാബാദായി നടക്കുന്ന അസംഖ്യം ഗള്‍ഫ് മലയാളി കോടീശ്വരന്മാരില്‍ ഒരാള്‍. ഒരു കുവൈത്തി സ്ളാംഗ് ഉപയോഗിച്ചാല്‍ "വാങ്ക് വിളിക്കു മുന്നേ എത്തിയ ആളാണ്'' ചേട്ടന്‍ കുവൈത്തില്‍ എത്തിയിട്ട് കാലം കുറെയായി എന്നര്‍ത്ഥം. കുവൈത്തി ദീനാറിന്റെ മൂല്യം അറിയാനും, ഭക്ഷണം കഴിക്കാനുമല്ലാതെ പുള്ളിക്കാരന്‍ വായ് തുറക്കാറില്ലെന്ന് ജനസംസാരം.
മാന്യദേഹം കാലത്തെണീക്കും. അര മണിക്കൂര്‍ നടക്കാന്‍ പോകും. തിരിച്ചു വന്ന് മിസസ്സ് വിമലാ തോമസ് ചൂടാറാതെ ടേബിളില്‍ എടുത്തു വച്ച നാല് ഇഡ്ഢലിയോ, ഒരു കുറ്റി പുട്ടോ അകത്താക്കും. വടി പോലെ തേച്ച ഷര്‍ട്ടും, പാന്റ്സും ടൈയും അണിഞ്ഞ് കൃത്യ സമയത്ത് കാറില്‍ കയറി ഓഫീസില്‍ പോകും. വൈകിട്ടു കുറെ നേരം ടി.വി. കാണും. പിന്നെ, രണ്ടു ചപ്പാത്തിയും, കുടമ്പുളിയിട്ടു വച്ച മീന്‍ കറിയും കഴിച്ച് നേരെ കിടക്കാന്‍ പോകും. പ്രോഗ്രാം ചെയ്ത റോബോട്ട് പോലെ ഒരു ജീവിതം.
'കറി കുറച്ചു കൂടി വേണോ?' 'സ്കൂള്‍ ഫീസ് കൊടുക്കാന്‍ സമയമായി' തുടങ്ങിയ ഡയലോഗുകള്‍ക്ക് (സോറി മോണലോഗ്) മുതല്‍ 'കൊച്ചിന് പനിയാണ്, ഹോസ്പിറ്റലില്‍ പോവണം' എന്ന എമര്‍ജന്‍സി കോളിനു വരെ ഒരു മൂളലായിരിക്കും മറുപടി. കുറ്റം പറയരുതല്ലോ. ഭക്ഷണത്തിനോ മറ്റ് ലക്ഷ്വറികള്‍ക്കോ ഭാര്യയ്ക്കും മക്കള്‍ക്കും യാതൊരു പഞ്ഞവുമില്ല. "നീ ഉണ്ടില്ലെങ്കിലും....'' എന്ന് 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് കല്യാണ സമയത്ത് അച്ചനും കര്‍ത്താവിനും നല്‍കിയ വാക്ക് തെറ്റാതെ പാലിക്കുന്നുമുണ്ട്. അതിനുപരി സ്നേഹം, വാത്സല്യം തുടങ്ങിയ വികാര പ്രകടനങ്ങളൊന്നും ടോമിച്ചേട്ടന്‍ ചെറുപ്പത്തിലേ കണ്ടു ശീലിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇനി അതൊക്കെ ഒന്നു പരീക്ഷിച്ചു കളയാമെന്ന് ആഗ്രഹവുമില്ല. ഭക്ഷണവും വസ്ത്രവും കൊടുക്കാമെന്നല്ലേ ദൈവത്തോടുള്ള കരാറിലും പറയുന്നുള്ളൂ.
ഈ നിര്‍വികാരത കണ്ട് ആദ്യമൊക്കെ കണ്ണു നനക്കാറുള്ള വിമലച്ചേട്ടത്തി പിന്നെ പിന്നെ "ഉള്ളില്‍ സ്നേഹമില്ലാതിരിക്കുമോ'' എന്നു തന്നോടുതന്നെ പറഞ്ഞു സമാധാനിച്ചു. വല്ലാതെ സഹികെടുമ്പോള്‍ അതിയാന്റെ തലയാണെന്നു സങ്കല്പിച്ച് കണ്ണാടിപാത്രങ്ങള്‍ എറിഞ്ഞുടച്ചും, ഉളളിയും സബോളയും മൂര്‍ച്ചയുളള കത്തി വച്ച് കുനുകുനെ വെട്ടിയരിഞ്ഞും പുള്ളിക്കാരി ദേഷ്യത്തിന് അടുക്കളയില്‍ ഒരു ഔട്ട്ലെറ്റ് തുറന്നു.
അങ്ങനെ ടോമി ചേട്ടനും വിമല ചേടത്തിയും തങ്ങളുടേതായ ഓരോ മധുര, മനോജ്ഞ, സുരഭില ലോകത്തില്‍ ജീവിക്കുന്ന കാലത്താണ് ഈ സംഭവം. ചേടത്തി ഡ്രൈവറുടെയോ, പോസ്റ്മാന്റെയോ കൂടെ ഒളിച്ചോടി പോയിട്ടുണ്ടാവും എന്ന ഒരു സ്വാഭാവിക ക്ളൈമാക്സ് പ്രതീക്ഷിക്കുന്ന വായനക്കാര്‍ക്ക് തെറ്റി.
നാട്ടില്‍ എഞ്ചിനീയറിംഗിന് പഠിക്കുന്ന മൂത്ത മകന് പ്രോജക്ട് വര്‍ക്ക് ചെയ്യാന്‍ വാങ്ങി ഇപ്പോള്‍ പൊടി പിടിച്ചിരിക്കുന്ന കംപ്യൂട്ടര്‍ ടോമി ചേട്ടന്റെ ഓഫീസിലേക്ക് പ്രമോഷനോടു കൂടി സ്ഥലം മാറിപ്പോയത് അക്കാലത്താണ് 'ദീപിക' പേപ്പര്‍ വായിക്കാതെ ഉറക്കം വരാത്ത ഇദ്ദേഹം പത്രം വരുത്തുന്നതു നിര്‍ത്തി അല്പം മോഡേണ്‍ ആയി ഇന്റര്‍നെറ്റ് എഡിഷന്‍ വായിക്കാന്‍ ആരംഭിച്ചു. വാര്‍ത്ത ചൂടാറാതെ വായിക്കുകയുമാവാം. ഒപ്പം പത്രത്തിനു കൊടുക്കുന്ന പൈസയും ലാഭം എന്ന ഒരു സാദാ അച്ചായന്‍സ് സെന്‍സ് ആന്റ് സെന്‍സിബിലിറ്റി മാത്രമേ ടോമി ചേട്ടന് തുടക്കത്തില്‍ ഉണ്ടായിരുന്നുള്ളൂ.മിഡില്‍ ഈസ്റിലെ കടുത്ത ഐറ്റി സെന്‍സര്‍ഷിപ്പുകള്‍ക്കിടയിലും ഒളിഞ്ഞും, തെളിഞ്ഞും. മാടി വിളിക്കുന്ന ചാറ്റ് സുന്ദരികള്‍ പതിയെ പതിയെ ടോമി ചേട്ടനെയും സൈബര്‍വലയില്‍ വീഴ്ത്തി. അങ്ങനെ ഒരു ദിവസം എപ്പോളോ ആണ് റഷ്യന്‍ സുന്ദരി (പുള്ളിക്കാരിയുടെ പേര് എനിക്കറിയില്ല ടോള്‍സ്റോയിയോട് ക്ഷമ ചോദിച്ചു കൊണ്ട് തല്‍ക്കാലം നമുക്ക് അവളെ അന്ന എന്നു വിളിക്കാം) അന്ന ടോമി ചേട്ടന്റെ ചാറ്റ്മേറ്റ് ആകുന്നത്. അന്നക്കുട്ടിയുടെ പഞ്ചാരകൊഞ്ചലുകള്‍ ടോമി ചേട്ടന്റെ മനസ്സില്‍ കയറി കൂടിയതും മണി എക്സ്ചേഞ്ച് വഴി കുവൈറ്റി ദിനാറുകള്‍ റഷ്യയിലേക്കു പറക്കുന്നതും പതിവിലുമേറെ നേരം ടിയാന്‍ കംപ്യൂട്ടറിനു മുന്നില്‍ തപസ്സിരിക്കുന്നതും ചുണ്ടത്തു മൂളിപ്പാട്ടും. കണ്ണുകളില്‍ തിളക്കവുമായി തേരാപാരാ നടക്കുന്നതും എന്തുകൊണ്ടോ വിമല ചേടത്തി അറിയാതെ പോയി.
പിള്ളേരെ കാണാന്‍ നാട്ടില്‍ പോയി ചെമ്മീന്‍ അച്ചാറും, കരിമീന്‍ ഫ്രൈയുമായി തിരിച്ചെത്തിയ ചേടത്തി ഫ്ളാറ്റിന്റെ വാതില്‍ തുറന്നപ്പോള്‍ സോഫായില്‍ നിറഞ്ഞിരിക്കുന്ന ഒരു സര്‍വ്വാംഗ സുന്ദരി കുവൈറ്റിലെ അധിനിവേശത്തിനും, കൂട്ടക്കൊലക്കും ശേഷം ധാരാളം പ്രേതങ്ങള്‍ ജാതി, മത, ദേശ വ്യത്യാസങ്ങളില്ലാതെ പലരേയും സന്ദര്‍ശിക്കാറുണ്ടെന്നു കേട്ടിട്ടുള്ളതുകൊണ്ട് താലിയില്‍ കോര്‍ത്തിട്ടിരിക്കുന്ന കുരിശു പൊക്കി കാണിക്കുകയാണ് വിമല ചേടത്തി ആദ്യം ചെയ്തത്. കുരിശു കണ്ടിട്ടും ഈ കുരിശ് പോകുന്നില്ലെന്നു കണ്ടപ്പോളാണ് ചേടത്തിക്ക് കാര്യങ്ങളുടെ കിടപ്പ് പിടി കിട്ടിയത്.
ടോമി ചേട്ടന്‍ പതിവു നിര്‍വികാരതയോടെ നയം വ്യക്തമാക്കി. "എനിക്കിനി അന്നക്കുട്ടി മതി. നീ നാട്ടില്‍ പൊയ്ക്കോ. നിനക്കും പിള്ളേര്‍ക്കുമുള്ളത് ഞാന്‍ നാട്ടിലേക്ക് അയച്ചു തരാം.''
വൈകി വന്ന വസന്തത്തിനെ വന്ന വഴിയെ തിരിച്ചയക്കാന്‍ നാട്ടുകാരും കൂട്ടുകാരും, എന്തിന് പള്ളീലച്ചനും വരെ ശ്രമിച്ചിട്ടും ടോമി ചേട്ടന്‍ സമ്മതിച്ചില്ലാത്രേ.അന്നക്കുട്ടിയും ടോമി ചേട്ടനും ഫ്ളാറ്റില്‍ സസുഖം വാഴുന്നു എന്നാണ് ലേറ്റസ്റ് റിപ്പോര്‍ട്ട്. വിമല ചേട്ടത്തിക്കും പിള്ളേര്‍ക്കും എന്തു പറ്റിയെന്നറിയില്ല. നല്ല കാലത്ത് കാരണവരും, പിന്നെ ടോമി ചേട്ടനും ധാരാളം സമ്പാദിച്ചിട്ടുള്ളതിനാല്‍ പൈസയ്ക്കു ബുദ്ധിമുട്ടുണ്ടാവില്ലെന്ന് നമുക്കാശ്വസിക്കാം.
ടോമി ചേട്ടന്‍ പണ്ടേ ആളു പിശകാണെന്നും, വിമല ചേടത്തി വഴക്കാളിയാണെന്നും അന്നക്കുട്ടി ടോമി ചേട്ടനെ ബ്ളാക്ക്മെയ്ല്‍ ചെയ്തെന്നുമൊക്കെ പല അനുബന്ധ അനാലിസിസുകളും നമ്മുടെ അമച്വര്‍ മനഃശാസ്ത്രജ്ഞര്‍ നടത്തുന്നുണ്ട്. സത്യം എന്താണെന്ന് ഏതായാലും എനിക്കറിയില്ല.
ഒന്നു രണ്ടു മാസം മുന്‍പ് ഒരു കൊച്ചു മിടുക്കി പ്രതിശ്രുത വരന്‍ സൊള്ളാനായി സമ്മാനിച്ച മൊബൈലില്‍ കൂടി മറ്റൊരാളെ ലൈനടിച്ചതും ഓടി പോയി കല്യാണം കഴിച്ചതുമൊക്കെ കേട്ട് ഷോക്കടിച്ച പുരുഷ പ്രജകള്‍ ഇപ്പോള്‍ 'ഉരുളക്കുപ്പേരി' എന്നു പറഞ്ഞു സന്തോഷിക്കുന്നുണ്ടാവും.
ചതിയിലും ഒരു ആണ്‍-പെണ്‍ സമത്വം വേണമല്ലോ.
Saturday, 10 October 2009
ലുബ്നയുടെ ഡൈവോഴ്സ് - ഒരു ഫ്ലാഷ് ബാക്ക്
( പൊടിപ്പും തൊങ്ങലും- ബിലാത്തി മലയാളീ ജൂണ്‍ 2008)
ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്‌ലോയ്ക്ക് ദുബായ്ക്കാരി ലുബ്നാ ലത്തീഫിന്റെ ഡൈവോഴ്സിലുള്ള പങ്കെന്താണ്? വിവാഹേതരബന്ധം, വയസ്സുകാലത്തെ ഒരു റൊമാന്‍സ് എന്നൊക്കെ നമ്മുടെ മലയാളിത്തലകള്‍ പുകയുന്നതിനു മുന്‍പ് ലുബ്നയെക്കുറിച്ചു പറയാം.
ലുബ്ന - പേരു പോലെ ആള്‍ സുന്ദരിയാണ്. ദുബായില്‍ ജനിച്ച്, അമേരിക്കയില്‍ പഠിച്ച്, ഇപ്പോള്‍ ലണ്ടന്റെ സബര്‍ബകളില്‍ ജീവിക്കുന്ന നാല്‍പതുകാരി ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു "ഗ്ലോബല്‍ സിറ്റിസണ്‍" ഫ്രഞ്ച് പെര്‍ഫ്യൂമിന്റെ നറുമണത്തോടൊപ്പം ആത്മവിശ്വാസത്തിന്റെയും പ്രസരിപ്പിന്റെയും തിളക്കം എപ്പോഴും ലുബ്നയെ പൊതിഞ്ഞു നില്‍ക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്.
പതിനഞ്ചു വര്‍ഷം നീണ്ടു നിന്ന വിവാഹജീവിതത്തിനു ശേഷം മൂന്നു പിള്ളേരും രണ്ട് നായക്കുട്ടികളുമായി (ടോട്ടല്‍ മക്കള്‍ 5 എന്ന ലുബ്ന) ഡൈവോഴ്സ് സെറ്റില്‍മെന്റായി ഭര്‍ത്താവ് 'സമ്മാനിച്ച' വലിയൊരു വീട്ടില്‍ താമസിക്കുന്ന കാലത്താണ് ഞാന്‍ ലുബ്നയെ പരിചയപ്പെടുന്നത്. സ്വന്തമായി തുടങ്ങിയ ഒരു ഈവന്റ് കമ്പനി പച്ചപിടിപ്പിക്കാനുള്ള ഓട്ടങ്ങള്‍ക്കിടയിലായിരുന്നു അന്ന് ലുബ്ന.
വല്ലപ്പോഴും ഇ-മെയില്‍ ഫോര്‍വേഡ് ചെയ്യുന്ന 'വുമന്‍സ് ഒണ്‍ലി' ജോക്കുകളും 'സൗന്ദര്യക്കുറിപ്പുകളും' ആണ് ഇപ്പോഴും ഞങ്ങളുടെ പ്രധാന കമ്മ്യൂണിക്കേഷന്‍. പിന്നെ ചിക്കന്‍ ടിക്ക മസാലയുടെയും നവരത്ന കുറുമയുടേയും, മച്ച് ബൂസിന്റെയും റെസിപ്പികളും അതുകൊണ്ട് ലുബ്ന എന്റെ ആത്മാര്‍ത്ഥസുഹൃത്താണെന്ന വാചകത്തിനൊന്നും ഇവിടെ പ്രസക്തിയില്ല.
ഒരു ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ നിന്ന് ദുബായിലെത്തിയ ലുബ്നയെ എന്റെ ഒരു സഹപ്രവര്‍ത്തകയുടെ വീട്ടില്‍ വച്ചാണ് ഞാന്‍ കണ്ടുമുട്ടുന്നത്. അറേബിയന്‍ ഊധിയന്റെ കുത്തുന്ന സുഗന്ധത്തിനിടയില്‍ ഈന്തപ്പഴങ്ങള്‍ നുണഞ്ഞ്, ആണുങ്ങള്‍ക്കു പ്രവേശനമില്ലാത്ത അന്തപ്പുരത്തില്‍, ഉല്ലസിച്ചാര്‍ക്കുന്ന അറേബിയന്‍ വനിതകള്‍ക്കു നടുവില്‍, പരിചയമില്ലാത്ത ഭാഷക്കും സംസ്കാരത്തിനുമിടയിലിരുന്ന് വീര്‍പ്പുമുട്ടുന്നതിനിടയിലാണ് ലുബ്ന എന്റെ അടുത്തെത്തുന്നത് എത്രയോ കാലങ്ങളായി പരിചയമുള്ളവരെപ്പോലെ ലുബ്ന എന്നോട് ഇടപഴകി. കൊച്ചു വര്‍ത്തമാനങ്ങള്‍ക്ക് ലുബ്നയുടെ ഭര്‍ത്താവും വിഷയമായി.
കുടുംബത്തെ സ്നേഹിക്കുന്ന വര്‍ഷത്തിലൊരിക്കല്‍ യൂറോപ്പിലോ, ബഹാമാസിലോ, കുടുംബവുമൊത്ത് ടൂറു പോകുന്ന, ലുബ്നയുടെ ഓരോ പിറന്നാളിനും ഡയമണ്ടുകളും, പുത്തന്‍ കാറുകളും സമ്മാനിക്കുന്ന ഒരു പാവം 'ബോറന്‍' ഭര്‍ത്താവ്. മണി പവറും മസില്‍ പവറുമുള്ള ഒരു ലെബനീസ് കുടുംബത്തിലെ അംഗം. പൊതുവേ അറബ് വംശജരില്‍ കാണാറുള്ള 'എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ്' ഒന്നുമില്ലാത്ത ഒരു പാവത്താന്‍ 'എ ജെം ഓഫ് എ മാന്‍' എന്ന് ലുബ്ന.
പിന്നെന്തേ ഒരു ഡൈവോഴ്സ് എന്നു ഞാന്‍ കണ്ണുമിഴിച്ചപ്പോള്‍ ലുബ്ന കൂളായി മൊഴിഞ്ഞു. "പൗലോ കൊയ്‌ലോ" ഇതുവരെ ഒരു മാധ്യമങ്ങളും കണ്ടെത്താത്ത ഒരു സ്കൂപ്പിന്റെ മണം പിടിച്ച് ഞാന്‍ ഒന്നു ഉഷാറായി ചോദിച്ചു. "പറയൂ. പൗലോ കൊയ്‌ലോയെ എങ്ങനെയാണു പരിചയം?"
ഗോസിപ്പ് ആന്റീനയുടെ ഫോക്കസ് മനസ്സിലാക്കിയാവണം, ലുബ്ന ചിരിയോടെ പറഞ്ഞു. "പൗലോവിനെ എനിക്കു പരിചയമില്ല. പുള്ളിയുടെ ആല്‍ക്കെമിസ്റ്റ് എന്ന പുസ്തകമാണ് ഡൈവോഴ്സിനു കാരണം."
തനിക്കുള്ളതെല്ലാം വിറ്റ് സ്വപ്നത്തില്‍ കണ്ട നിധിയെ തേടി (ആത്മസാക്ഷാത്കാരം എന്നു സിമ്പോളിസം) ഈജിപ്തിലേക്കു പോയ സാന്റിയാഗോ എന്ന ആട്ടിടയന്റെ കഥയാണ് ആത്മീയതയും. സിംബോളിസവും, മിസ്റ്റിസിസവുമെല്ലാം ഇഴമെനയുന്ന ആല്‍ക്കെമിസ്റ്റ് ആ ആട്ടിടയനായി സ്വയം സങ്കല്‍പ്പിച്ച് തന്റെ സ്വപ്നങ്ങളെ പിന്‍തുടരാന്‍ തീരുമാനിച്ചു ലുബ്ന.
സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത്, മറ്റു പെണ്‍കുട്ടികള്‍ ബോയ്ഫ്രണ്ടിനെയും വിവാഹത്തെയും പറ്റി സ്വപ്നം കാണുമ്പോള്‍, സ്വന്തമായി ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനെപ്പറ്റിയായിരുന്നു ലുബ്ന സ്വപ്നം കണ്ടത്. കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിനടിമപ്പെട്ട് ഒരു ദിവസം അവര്‍ കണ്ടുപിടിച്ച ഒരാളുടെ മണവാട്ടിയായെന്നു മാത്രം വളരെ യാഥാസ്ഥിതികമായ ഭര്‍ത്താവിന്റെ കുടുംബത്തില്‍ ലുബ്ന ഒരു വീട്ടമ്മയായി ഒതുങ്ങേണ്ടി വന്നു.
15 വര്‍ഷമായി അടിച്ചമര്‍ത്തിയ ആ മോഹങ്ങളും സ്വപ്നങ്ങളും നിരാശകളുമാണ് ആല്‍ക്കെമിസ്റ്റ് എന്ന അഗ്നിപര്‍വ്വതമായി പൊട്ടിയത്. പ്രതീക്ഷിച്ചതു പോലെ തന്നെ ലുബ്നയുടെ ബിസിനസ്സ് മോഹങ്ങള്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അത്ര പിടിച്ചില്ല വാശിയുടെയും ഈഗോയുടെയും തന്ത്രികള്‍ മുറുകിയപ്പോള്‍ ആല്‍ക്കെമിസ്റ്റ് ഒരു നിമിത്തമായി അവര്‍ സന്തോഷത്തോടെ വഴി പിരിഞ്ഞു.
ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ് എന്നു പറഞ്ഞ് ലുബ്ന കഥ നിര്‍ത്തിയപ്പോള്‍ ഒരു ഉഗ്രന്‍ പരദൂഷണ വിഷയം കാറ്റുപോയ ബലൂണ്‍ പോലെ ആയിപ്പോയതോര്‍ത്ത് ഞാന്‍ തളര്‍ന്നിരുന്നു.
ലുബ്ന സ്വപ്നങ്ങളെ പിന്‍തുടര്‍ന്ന് തന്റെ ജീവിതം ലക്ഷ്യം കണ്ടെത്തിയോ എന്നു ഞാന്‍ ചോദിച്ചിട്ടില്ല ഉണ്ടാവാം ഉണ്ടാവാതിരിക്കാം, അത് അവരുടെ പേഴ്സണല്‍ കാര്യം.
ഈ കഥയ്ക്ക് ഒരു വിശ്വസനീയത ഇല്ലല്ലോ എന്ന സംശയക്കണ്ണട എടുത്തു മൂക്കില്‍ വയ്ക്കുന്നവരേ ഇതു കഥയല്ലല്ലോ. ജീവിതമല്ലേ. ജീവിതത്തെ നമുക്കു നിര്‍വചിക്കാന്‍ പറ്റുമോ എന്നു ഞാനൊരു മറുചോദ്യം ചോദിക്കട്ടെ, നിങ്ങളോട്.
ഒന്നു പറയാം. ഇവര്‍ക്കിടയില്‍ മൂന്നാമതൊരാള്‍ ഉണ്ടെങ്കില്‍ അത് പൗലോ കൊയ്‌ലോ മാത്രമാണ്. വര്‍ഷങ്ങള്‍ കുറെക്കഴിഞ്ഞിട്ടും. ലുബ്നയോ ഭര്‍ത്താവോ വേറെ വിവാഹം കഴിച്ചിട്ടില്ല.
ഭര്‍ത്താവിന്റെ കൂര്‍ക്കംവലിയും ഭാര്യയുടെ ഷൂ ഷോപ്പിംഗും വരെ ഡൈവോഴ്സിനു കാരണമാകുന്ന ഈ വിചിത്ര ലോകത്തില്‍ തന്റെ നോവലും ഒരു വിവാഹബന്ധത്തിന് കത്തിവെച്ച കാര്യം പൗലോ കൊയ്‌ലോ അറിഞ്ഞോ ആവോ?
എന്തായാലും, ഭാര്യമാരെക്കൊണ്ടു പൊറുതിമുട്ടിയെന്ന് മുട്ടിനു മുട്ടിനു പരാതി പറയുന്ന ഭര്‍ത്താക്കന്മാരേ അവസാനത്തെ അടവായി, ആല്‍ക്കെമിസ്റ്റിന്റെ ഒരു കോപ്പി വാങ്ങി ഭാര്യക്ക് സമ്മാനമായി കൊടുത്ത് ഭാഗ്യം പരീക്ഷിക്കാം പാവം ഭാര്യമാര്‍ രക്ഷപെടട്ടെ!
About Me
- Seema Menon
- Newcastle Upon Tyne, United Kingdom
- A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!

