Wednesday 26 August 2009

അമ്മാളു സദ്യ ഒരുക്കുകയാണ്

(ബിലാത്തി മലയാളീ ഓഗസ്റ്റ്‌ 2009)

(ഒരു ഓണ സാഹസം ... പാചക ക്കുറിപ്പ്‌ എഴുതാനൊന്നും എനിക്കറിയില്ലാ..എന്നാലും ഓണമായിട്ട് ഒരു സദ്യ ഉണ്ടാക്കതെങ്ങനെയാ അല്ലെ?)

ക്രിസ്തുമസിനും ഈസ്ററിനും കൂട്ടുകാരുടെ വീട്ടില്‍ ചെന്ന് മൂക്കുമുട്ടെ തട്ടി, "ചിക്കന്‍ കറിക്ക് എരിവു പോര, ബീഫ് ഫ്രൈ മൊരിഞ്ഞില്ല'' എന്നൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും ക്വാളിറ്റി അനാലിസിസ് നടത്തിയപ്പോളൊന്നും അമ്മാളു ഈ ചതി പ്രതീക്ഷിച്ചില്ല. അത്തം പിറന്നതേയുള്ളൂ, "ഓണസദ്യ എപ്പോഴാ?'' എന്നു ചോദിച്ച് ഫോണ്‍ വിളികളുടെ പ്രവാഹമായി. ഇനിയിപ്പോ ഒഴിഞ്ഞു മാറുന്നതെങ്ങിനെ? "ഊണിനു മുന്നില്‍, പാചകത്തിനു പിന്നില്‍'' എന്ന് അമ്മാളുവിനെപ്പറ്റി ആരെങ്കിലും പുതിയ ചൊല്ലുണ്ടാക്കിയാല്‍, എന്റെ മാനക്കേടു ഭഗവതീ, പിന്നെ ഇന്നാട്ടില്‍ ജീവിക്കണോ?


ഹോട്ടലില്‍ നിന്ന് സദ്യ പാഴ്സല്‍ വരുത്തി, ഉടയാത്ത സെറ്റു മുണ്ടും, വേഷ്ടിയും, ചന്ദനക്കുറിയും മുല്ലപ്പൂവും ചൂടി. വെളുപ്പിനെ ഏഷ്യാനെറ്റിനു മുന്നില്‍ ഹാജരാവുന്ന പതിവ് ഇപ്രാവശ്യം അമ്മാളു തെറ്റിച്ചു കേട്ടോ.
മിസ്സിസ് കെ.എം. മാത്യുവിനെയും തങ്കം ഫിലിപ്പിനെയും മനസ്സാ സ്മരിച്ച്, ഇന്റര്‍നെറ്റിലെ പാചക ബ്ളോഗ് രാജ്ഞിമാര്‍ക്ക് മുന്‍പില്‍ വിളക്കു കൊളുത്തി അമ്മാളു "പ്രോജക്ട് ഓണം 2009'' ഔദ്യോഗികമായി അങ്ങ് ഉല്‍ഘാടനം ചെയ്തു.


ഇളം തൂശനില വെട്ടി, തുമ്പ് ഇടത്തോട്ടിട്ട്, ഇടത്തു നിന്നു വിളമ്പി, ചമ്രം പടഞ്ഞ് ഓണം ഉണ്ണണമെന്നാണ് അമ്മൂമ്മ പഠിപ്പിച്ചത്. ഉപ്പ്, കായ-ചേന വറവ്, തൈര് മുളക്, പുളിഞ്ചി, നാരങ്ങ, പഴം, അതിനു മീതേ പപ്പടങ്ങള്‍, ഇഞ്ചിക്കറി, ഓലന്‍, പച്ചടി, കാളന്‍, തോരന്‍, തോരനു താഴെ അവിയല്‍, എരിശ്ശേരി, നറുനെയ്യ്, ചോറ് - ഇങ്ങനെ ഇലയുടെ ഇടത്തെ അറ്റത്തു നിന്ന് ക്ളോക്ക്വൈസായി വേണം സദ്യ എന്ന് നാട്ടില്‍ അമ്മയെ വിളിച്ച് ഒന്നു കൂടെ ഉറപ്പാക്കി.


ചേനയും കായയും, മഞ്ഞളും, കുരുമുളകും കൂട്ടി വേവിച്ച്, പുളിച്ച തൈരൊഴിച്ച് വറ്റിച്ചെടുത്ത് തേങ്ങയും പച്ചമുളകും അരച്ചു ചേര്‍ത്ത് കടുകും ഉലുവാചേട്ടനും കറിവേപ്പിലയും വറുത്തിട്ടാല്‍ കുറുക്ക് കാളനായി. പുള്ളി പൊതുവേ ഒരു "ലോ-മെയിന്റനന്‍സ്'' കക്ഷി ആയതിനാല്‍ ഫ്രിഡ്ജില്‍ വച്ചില്ലെങ്കിലും പരിഭവിച്ച് ചീത്തയായി പോവില്ല. അതുകൊണ്ട് കാളനെ രണ്ടു ദിവസം മുമ്പേ അമ്മാളു കുപ്പിയിലാക്കി.


ഉശിരില്‍ പിന്നിലാണെങ്കിലും, ഓലനും എരിശ്ശേരിയും പിണക്കത്തില്‍ മുന്നിലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ വിളമ്പാന്‍ നേരത്തേക്ക് ചീത്തയാവുമെന്നര്‍ത്ഥം. കുമ്പളങ്ങയും വന്‍പയറും പച്ചമുളകും വേവിച്ച് തേങ്ങാപാല്‍ ചേര്‍ത്ത് കുറച്ച് പച്ച വെളിച്ചെണ്ണ പകര്‍ന്ന് കരിവേപ്പിലയും പൊട്ടിച്ചിട്ടാല്‍ ഓലനായി. നാട്ടു ഭേദമനുസരിച്ച് പയര്‍ ഇല്ലാതെയും കുമ്പളങ്ങക്കു പകരം മത്തന്‍, പടവലങ്ങ ഒക്കെ റീപ്ളേസ് ചെയ്താലും ഓലന്‍ നന്നാവും. ഒരു ബ്ലോഗില്‍ കുറച്ചുനാള്‍ മുമ്പ് തണ്ണി മത്തന്‍ ഉപയോഗിച്ചു കണ്ടു. കാണാന്‍ നന്ന്; കഴിക്കാന്‍ എങ്ങനെയെന്നറിയില്ല. അമ്മാളു എന്തായാലും അത്ര റിസ്ക്കെടുത്തില്ല.


കായയും ചേനയുമോ, പയറും മത്തനുമോ വേവിച്ച് തേങ്ങയും ജീരകവും അരച്ച് ചേര്‍ത്ത് കടുകും, കരുകരുപ്പായി കുറച്ച് തേങ്ങയും വറുത്തിട്ടാല്‍ ഒരു ഇളന്‍ മധുരത്തോടെ എരിശ്ശേരി ചേട്ടന്‍ റെഡി.


ഇലയില്‍ സുന്ദരി അവിയല്‍ ആണുട്ടോ അമ്മാളുവിന്റെ ഫേവറിറ്റ്. അവിയലില്‍ എന്തൊക്കെ ചേര്‍ക്കാം എന്നതിനേക്കാള്‍ എന്തൊക്കെ ചേര്‍ക്കാതിരിക്കാം എന്നാലോചിക്കുന്നതാണെളുപ്പം. കാരറ്റ്, ബീന്‍സ്, പയര്‍, പടവലങ്ങ, മുരിങ്ങക്കാ തുടങ്ങിയ എലുമ്പന്‍ സഖാക്കളും, ചേന, കായ, ഉരുളക്കിഴങ്ങ്, പച്ചമാങ്ങ തുടങ്ങിയ തടിയന്‍ ഖദര്‍ധാരികളും പാര്‍ട്ടിഭേദമില്ലാതെ, സ്നേഹത്തോടെ വര്‍ത്തിക്കുന്ന അവിയലിനെപ്പറ്റിയാണോ, "മാവേലി നാടു വാണീടും കാലം, മാനുഷ്യരെല്ലാരുമൊന്നുപോലെ'' എന്ന് സിമ്പോളിക്കായി പണ്ടാരോ പാടിയതെന്ന് അമ്മാളുവിനൊരു ചിന്ത. ഇവരെയെല്ലാം അവിയല്‍ പരുവത്തില്‍ മുറിച്ചിട്ട് കുറച്ച് മഞ്ഞള്‍പ്പൊടിയും, ഉപ്പുംകൂട്ടി വേവിച്ച്, തൈരും, തേങ്ങയും, പച്ചമുളകും ജീരകവുമൊക്കെ കൂടി ഒന്നു ഒതുക്കിയെടുത്തു ചൂടാക്കി, കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ത്താല്‍ അവിയല്‍ "മിസ് ഓണ വിഭവം'' കോമ്പറ്റീഷനില്‍ കൈയടി നേടും.


ബീറ്റ്റൂട്ട് അരിഞ്ഞെടുത്തു വേവിച്ച്, തേങ്ങയും പച്ചമുളകും കടും തൈരും അരച്ച് ചേര്‍ത്ത് കടുകു വറത്താല്‍ അവിയല്‍ സുന്ദരിക്ക് ബദലായി ബീറ്റ്റൂട്ട് പച്ചടിയെ സൌന്ദര്യ മത്സരത്തിനിറക്കാം. ഇനിയിപ്പോ ബീറ്റ്റൂട്ടിനു പകരം കാരറ്റോ, വെള്ളരിയോ ഒക്കെ തരം പോലെയാവാമെന്ന് അമ്മാളു. ഒരു ടിപ്പും തരാം, ട്ടോ.


ഒരു പായ്ക്കറ്റ് പുളി പിഴിഞ്ഞ്, കുറച്ച് കടുകു വറുത്ത്, പിശുക്കില്ലാതെ ഇഞ്ചിയും പച്ചമുളകും വഴറ്റി, പുളിവെള്ളവും കായവും ഉപ്പും ചേര്‍ത്ത് മുറുക്കിയെടുത്താല്‍ അടിപൊളി പുളിയിഞ്ചി ആയല്ലോ. കൂട്ടത്തില്‍, "കറുകറുത്തൊരു പെണ്ണാണ്.......'' എന്നൊരു പാട്ടും പാടി അമ്മാളു.


ഓണ നാരങ്ങ ചെറുതായരിഞ്ഞ്, ഉപ്പും മുളകുപൊടിയും, കായവും ചേര്‍ത്ത് കടുകും ഉലുവയും വറുത്തിട്ടപ്പോള്‍ നാരങ്ങ അച്ചാര്‍ അമ്മാളുവിനെ നോക്കി, നാണിച്ചു ചുവന്ന് നുണക്കുഴി വിരിയിച്ചു.
ഏഷ്യന്‍ കടയില്‍ നിന്നു വാങ്ങിയ നല്ല ഗുരുവായൂര്‍ വലിയ പപ്പടവും, ചെറിയ പപ്പടവും തൈരു മുളകും കൊണ്ടാട്ടവുമൊക്കെ വറത്തു കോരി, പായ്ക്കറ്റ് പൊട്ടിച്ച് ചിപ്സിന്റെ കൂടെ നിരത്തിയപ്പോള്‍ വിഭവങ്ങളുടെ എണ്ണം കൂടുന്നത് കണ്ട് അമ്മാളുവിനും വന്നു ഒരു പുഞ്ചിരി.


പണ്ട് കുളിച്ച് ഊണു കഴിക്കാന്‍ വന്ന് നൂറ്റി ഒന്നു കറികള്‍ ആവശ്യപ്പെട്ട വരരുചിക്ക് ഒരു മിടുക്കിപ്പെണ്ണ് ഉണ്ടാക്കി കൊടുത്തുവത്രേ, കട്ടത്തൈരും, കാന്താരി പച്ചമുളകും, ധാരാളം ഇഞ്ചിയും ചേര്‍ന്ന ഉശിരന്‍ ഇഞ്ചിത്തൈര്. അതോടെ വരരുചി വലയിലായെന്ന് ഐതിഹ്യം. അമ്മാളുവും ഉണ്ടാക്കി അസ്സല്‍ ഇഞ്ചിത്തൈര്. എന്നു വച്ച് കൂടെ കൊണ്ടു പോവാമെന്ന് വിചാരിച്ച് വരരുചി മൂപ്പര്‍ അടുപ്പത്തു വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചോട്ടെ. പുള്ളിയുടെ കൂടെ നാടു തെണ്ടി, ആശിച്ചു മോഹിച്ചു വാങ്ങിയ 'ജിമ്മി ചൂ'വിന്റെ സോള്‍ തേക്കാനൊന്നും അമ്മാളു, "സിംപ്ളി നോട്ട് ഇന്ററസ്റഡ്!''


സാമ്പാര്‍ എവിടെയെന്ന് സംശയം ചോദിക്കുന്ന മലയാളി മങ്കമാരും മങ്കന്‍മാരും ഒന്നുകില്‍ ഒരു പായ്ക്കറ്റ് സാമ്പാര്‍പൊടി വാങ്ങി, അതിന്റെ പിന്നിലുള്ള റെസിപ്പി നോക്കി പാചകം ചെയ്യുക, അല്ലെങ്കില്‍, Sambhaar എന്നോ, Saambar എന്നോ ഇഷ്ടം പോലെ കടുപ്പം കൂട്ടിയോ കുറച്ചോ ഗൂഗിളില്‍ ടൈപ്പ് ചെയ്യുക; കിട്ടുന്ന റെസിപ്പി നോക്കി അസ്സലായി ഉണ്ടാക്കുക. മലയാളി ആയിട്ടും സാമ്പാര്‍ ഉണ്ടാക്കാനറിയില്ല, അല്ലേ? ഛേയ്, ലജ്ജാവഹം! അവിയല്‍ പോലെ ചറപറാ കഷണങ്ങള്‍ അരിഞ്ഞിട്ട് അവസാനം "സാമ്പവിയല്‍'' ആകരുതേയെന്ന് പണ്ടുള്ളവര്‍ പറയും. കഷണം കുറച്ചും, പരിപ്പു കൂടുതലും എന്നു സാരം.


സാമ്പാറിനു പരിപ്പു വേവിക്കുമ്പോള്‍ കുറച്ചു പരിപ്പെടുത്തു നീക്കി വെച്ചാല്‍ സ്റൈലായി പരിപ്പും നെയ്യും വിളമ്പാം, എക്സ്ട്രാ എഫര്‍ട്ട് ഇല്ലാതെ.


പിന്നെയും അരക്കപ്പ് പരിപ്പെടുത്ത് ഒന്നു രണ്ടു തക്കാളിയും അല്പം സാമ്പാര്‍ പൊടിയും, കായവും ചേര്‍ത്ത് കടുകു വറത്താല്‍ രസവുമായി.


"ഇനിയിപ്പോ പായസ തലവേദനക്ക് നില്‍ക്കണ്ടന്നേ'' എന്നു സ്നേഹത്തോടെ പുള്ളിക്കാരന്‍ പറഞ്ഞപ്പോള്‍, അമ്മാളുവും വിചാരിച്ചു ഒരു റെഡിമെയ്ഡ് പായസം പായ്ക്കറ്റ് വാങ്ങി, ഹോം മെയ്ഡ് ടച്ചിനായി ഒരല്പം പാലൊഴിച്ച് തിളപ്പിച്ച് വിളമ്പുന്നതില്‍ കുറ്റബോധമൊന്നും ഫീല്‍ ചെയ്യേണ്ട കാര്യമൊന്നുമില്ലല്ലോയെന്ന്. അല്ല, ഇനിയിപ്പോ പായസം ഉണ്ടാക്കിയേ തീരു എന്നാണെങ്കില്‍, ഒരു പായ്ക്കറ്റ് സേമിയാ പാലില്‍ വേവിച്ച് മുറുക്കിയെടുത്ത് അണ്ടിപരിപ്പും മുന്തിരിയും നെയ്യില്‍ മൊരിച്ചിടാം. നമ്മള്‍, എന്‍. ആര്‍. ഐ. മലയാളികള്‍ക്ക് അത്രയൊക്കെയേ പറഞ്ഞിട്ടുള്ളൂ എന്നൊരു ഡയലോഗും പറഞ്ഞ് കൂട്ടത്തില്‍ ഒരു നെടുവീര്‍പ്പു വിടാം.


ഇങ്ങനെ "അമ്മാളു സ്പെഷ്യല്‍ റെസിപ്പി'' നോക്കി ഒരു ചെറിയ സദ്യവട്ടം ഒരുക്കുമ്പോള്‍ "അയ്യോ, ഇതില്‍ ഉപ്പ് ഇടാന്‍ പറഞ്ഞിട്ടില്ലല്ലോ, സ്റൌ കത്തിക്കാന്‍ പറഞ്ഞില്ലല്ലോ, കടുക് എത്ര മണി വറുത്തിടണം എന്നൊക്കെ ചോദിക്കാന്‍ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ?


ഒരു കാര്യം ചെയ്യുക, നേരെ പബില്‍ പോയി, ഫിഷ് ആന്‍ഡ് ചിപ്സ് കഴിച്ച്, "വാട്ട് ഓണം!'' എന്ന് ബ്രിട്ടീഷ് ആക്സന്റില്‍ ചോദിച്ച് നമ്മള്‍ മലയാളികള്‍ ആണെന്ന് അങ്ങോട്ടു മറന്നു കളയുക.


വഴിവക്കിലെ ഉപ്പിലിട്ട നെല്ലിക്കയുടെ ഇളം ചവര്‍പ്പും, സ്കൂളിനു മുമ്പിലെ പെട്ടിക്കടയിലെ 'തേന്‍ നിലാവിന്റെ' കടും മധുരവും, ഉത്രാട നിലാവും, കൊതുകിന്റെ സംഗീത കച്ചേരിയും, പെയ്യാതെ പോയ ഇടവപ്പാതിയും, പവ്വര്‍ കട്ടുകളും, തട്ടുകടകളും, നൊസ്റാള്‍ജിയ ആയി കൊണ്ടു നടക്കാത്ത മലയാളിയെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി ഫ്ളൈറ്റും പിടിച്ച് കാശു മുടക്കി, മാവേലി അങ്കിള്‍ എന്തായാലും വരാന്‍ പോവുന്നില്ല, പ്രത്യേകിച്ച് ഈ റിസഷന്‍ കാലത്ത്.


മലയാളിയുടെ മലയാളിത്തമില്ലായ്മ കണ്ട് അമ്മാളുവിന് കുറേശ്ശെ ദേഷ്യം വരുന്നുണ്ടേ...

Monday 24 August 2009

അങിനെ ഞാനും ‘ഫെമിനിസ്റ്റാ‘യി.

''നിങ്ങളുടെ ബൂലോഗം ഓണ്‍ലൈനില്‍' ഇനി ഞാനും.. ബ്ലോഗും ബ്ലോഗറും എന്ന പംക്തിയില്‍. ബ്ലോഗിലെ പുലികള്‍ക്കൊപ്പം ഈ തുടക്കക്കാരിക്കും ഒരു അവസരം തന്നതിന് ബൂലോഗത്തിനു പ്രത്യേക നന്ദി.

ഇന്റര്‍വ്യൂ വായിച്ചാല്‍ നമ്മുടെ ടീ വീ ആന്കെര്‍മ്മാര്‍ക്ക് കുറെ ഐഡിയാ കിട്ടും , മലയാളം എങ്ങിനെ ഇനിയും വിക്രിതമാക്കം എന്ന്. അത്രയും അക്ഷരതെറ്റുകള്‍. ബൂലോഗം ഓണ്‍ലൈന്‍ കാര്‍ കുറെ കഷ്ടപ്പെട്ട് കാണണം, to make some sense out of it. റി്ടയെഡ് മലയാളം റ്റീച്ചറ് ആയ എന്റെ അമ്മ ഇതു കണ്ടാല്‍‍ എപ്പൊ നടന്നു കൊലപാതകം എന്നു ചോദിച്ചാ‌ല്‍ ‍ മതി. ‘’കീ മാന്‍‍‘’ റ്റ്യിപ്പിങ് ശരിയായി വരുന്നേ ഉള്ളൂ എന്നൊന്നും പറഞാല്‍ അവിടെ ജാമ്യം കിട്ടുമെന്നു തോന്നുന്നില്ല.

പ്രിയപ്പെട്ട കൂട്ടുകാരേ, മലയാളം ‘കൊരച്ചു കൊരക്കാതെ’ തന്നെ അറിയാം, അക്ഷരതെറ്റുകള്‍ ഓഫീസിലുരുന്നു റ്റയിപ്പു ചെയ്തപ്പൊള്‍‍ വന്നതാണു. (അല്ലാതെ വീട്ടിലെവിടെ ഇതിനൊക്കെ സമയം?).എന്തായാലും ക്ഷമിക്കു.

ലിങ്ക് ഇവിടെ: http://boolokamonline.blogspot.com/2009/08/blog-post_9276.html

Friday 14 August 2009

ഗോസിപ്പുകളുടെ ഇഴ കീറുമ്പോള്‍

പൊടിപ്പും തൊങ്ങലും (ബിലാത്തി മലയാളീ മാര്‍ച്ച് 2009)


എന്റെ ഒരു സുഹൃത്ത്‌ ഡൈവോഴ്സിനു ശ്രമിക്കുകയാണ്‌ - കാരണം ഭര്‍ത്താവില്‍ നിന്നു ചിലവിനു കിട്ടുന്നില്ല. സാമ്പത്തികമായി അത്ര മെച്ചമൊന്നുമല്ലാത്ത ഒരു കുടുംബമാണവരുടേത്‌. അവള്‍ ജോലിക്കു പോവുന്നതുകൊണ്ടു വേണം ബില്ലുകള്‍ അടക്കാനും കുട്ടിക്ക്‌ സ്കൂള്‍ ഫീസ്‌ കൊടുക്കാനും വീട്ടിലെ മറ്റു ചിലവുകള്‍ നടത്താനും. ജോലിക്കു പോകാതെ വീട്ടിലിരിക്കുന്നു എന്നു വച്ച്‌ നമ്മുടെ ഭര്‍ത്താവ്‌ ഒരു വില്ലനൊന്നുമല്ല, കേട്ടോ. മഹാസാധു. പച്ചവെള്ളത്തിനു തീ പിടിച്ച ഒരു മട്ട്‌. ആരും ജോലിയൊന്നും തരുന്നില്ല, പിന്നെ ഞാനെന്തു ചെയ്യും എന്നാണ്‌ ലോജിക്ക്‌. നാട്ടുകാര്‍ക്ക്‌ വേണ്ടപ്പെട്ടവന്‍ - കാരണം ഉത്സവത്തിനോ, പെരുന്നാളിനോ, പാര്‍ട്ടി ഫണ്ടിനോ സംഭാവനയ്ക്കു ചെന്നാല്‍, ഭാര്യയുടെ ഹാന്‍ഡ്‌ ബാഗില്‍ നിന്നും കട്ടിട്ടാണെങ്കിലും ഒരു തുക കൊടുക്കും. അതു പറ്റിയില്ലെങ്കില്‍ തേങ്ങാക്കാരനില്‍ നിന്നോ, മില്‍ക്ക്‌ ഡയറിയില്‍ നിന്നോ അഡ്ജസ്റ്റ്‌ ചെയ്തായാലും കൊടുക്കേണ്ടത്‌ കൊടുത്തിരിക്കും. പാവം പെണ്ണ്‌, തേങ്ങാക്കാരനില്‍ നിന്ന്‌ കിട്ടുന്നതു മോനു സ്കൂള്‍ ഫീസ്‌, പാലു വിറ്റു കിട്ടുന്നത്‌ മോള്‍ക്ക്‌ ഉടുപ്പു വാങ്ങാന്‍ എന്നൊക്കെ ബഡ്ജറ്റ്‌ ഉണ്ടാക്കി, പ്രതീക്ഷിച്ചത്ര കിട്ടാതാവുമ്പോള്‍ തേങ്ങാക്കാരനെ ചോദ്യം ചെയ്യുമ്പോളാവും അഡ്വാന്‍സ്‌ നന്ദിസമേതം ഭര്‍ത്താവ്‌ കൈപറ്റിയിതിന്റെ കാര്യം പുറത്താവുന്നത്‌.


അങ്ങനെ വീട്ടിലേക്ക്‌ കൊള്ളാത്ത, എന്നാല്‍ നാട്ടിലേക്ക്‌ വേണ്ടപ്പെട്ട ഒരു നല്ല മനുഷ്യനെ ഇവള്‍ക്കെങ്ങനെ ഡൈവോഴ്സ്‌ ചെയ്യാന്‍ പറ്റുന്നു എന്നതാണ്‌ ഇപ്പോള്‍ കുറച്ചു ദിവസമായി അവളുടെ അയല്‍ക്കാരുടെ ചര്‍ച്ചാവിഷയം. ഒന്നുമില്ലെങ്കിലും ആണൊരുത്തനല്ലേ, കള്ളു കുടിച്ച്‌ അവളെ തല്ലുന്നില്ലല്ലോ എന്നൊരു വശം, അവള്‍ ജോലിക്കു പോകുന്നിടത്ത്‌ വല്ലവന്റേയും വലയില്‍ പെട്ടുപോയിട്ടുണ്ടാവും എന്ന്‌ മറ്റൊരു വശം. എന്തായാലും "കല്ലായാലും കണവന്‍, പുല്ലായാലും പുരുഷന്‍" എന്നു പറഞ്ഞ്‌ ഭര്‍ത്താവു ദൈവത്തെ തലയിലെടുത്ത്‌ പൂജിക്കാത്ത പെണ്ണിനാണിവിടെ വില്ലന്‍ വേഷം എന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. അല്‍പം കൂടി "ഫൂച്യറിസ്റ്റിക്‌ മൈന്‍ഡ്‌ സെറ്റ്‌" ഉള്ള ഒരു സ്ട്രാറ്റജിക്‌ അനാലിസ്റ്റ്‌ ഇത്രയും കൂടി പറഞ്ഞു - "ഇനിയിപ്പോ കല്യാണം കഴിക്കുകയാണെങ്കില്‍ കുട്ടികളുള്ള രണ്ടാംകെട്ടുകാരനെ നോക്കിക്കോട്ടെ, അതാ നല്ലത്‌." എങ്ങനെയാ അത്‌ നല്ലതാവുന്നതെന്ന ചോദ്യത്തിന്‌ ഉത്തരം കിട്ടിയിട്ടില്ല ഇതുവരെ.


വെറുതെ ഇരിക്കുന്ന പെണ്ണുങ്ങളുടെ കുശുമ്പും കുന്നായ്മ പറച്ചിലും എന്നു പറഞ്ഞു ഗോസിപ്പിനൊരു സ്ത്രീ സ്വഭാവം വരുത്താന്‍ പുരുഷ കേസരികള്‍ക്ക്‌ വല്ലാത്തൊരു ത്വരയുണ്ട്‌. എന്നാല്‍ മുകളില്‍ പറഞ്ഞ പരദൂക്ഷണം മുഴുവനും ആണുങ്ങളുടെ സംഭാവനയായിരുന്നു. ആലിന്‍ ചുവട്ടിലോ, റോഡ്‌ കവലകളിലോ, നേരം പോക്കാനിരിക്കുന്ന തൊഴില്‍രഹിതരല്ല അവര്‍. നല്ല ജോലിയും കുടുംബവുമായി സമൂഹത്തില്‍ നിലയും വിലയും ഉള്ളവര്‍. പെണ്ണുങ്ങളും ഒട്ടും മോസമാനെന്നല്ല പറഞ്ഞു വരുന്നതു.

ഗോസ്സിപ്പുകള്‍ക്ക്‌ മനുഷ്യനോളം തന്നെ പഴക്കമുണ്ടെന്നു വേണം ഊഹിക്കാന്‍. ശ്രീരാമന്‍ സീതയെ അഗ്നി പരീക്ഷയ്ക്ക്‌ വിധിച്ചത്‌ ഇത്തരമൊരു ഗോസിപ്പുമൂലമല്ലേ? മറ്റു മഹാകാവ്യങ്ങളിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട - മുട്ടിനു മുട്ടിനാണ്‌ ഗോസ്സിപ്പുകള്‍ കാരണം രാജ്യം ഉപേക്ഷിക്കുന്നവരും, ഭാര്യയെ ഉപേക്ഷിക്കുന്നവരും, യുദ്ധത്തിനു ചാടി പുറപ്പെടുന്നവരുമൊക്കെ. അങ്ങനെ നോക്കുമ്പോള്‍, ഒരാളെ സമൂഹം എങ്ങനെ കാണുന്നു എന്നതിന്റെ പ്രതിഫലനമാണോ ഗോസിപ്പുകള്‍?


ഗോസിപ്പിന്റെ മനഃശാസ്ത്രം എന്താണെന്നു പലര്‍ക്കും പല അഭിപ്രായമാണ്‌. എന്തായാലും ഒരു "നെസസ്സറി ഈവിള്‍" ആയി ഇതിനെ പല കോര്‍പറേറ്റ്‌ ഭീമന്മാരും മനഃശാസ്ത്രജ്ഞന്മാരും വരെ അംഗീകരിച്ചിട്ടുമുണ്ട്‌. നിരുപദ്രവ കരമായ ഗോസ്സിപ്പ്‌ ആവാം എന്നു പല സ്റ്റാഫ്‌ മാനുവലുകളിലും പറയുന്നുണ്ട്‌ എന്നറിഞ്ഞു.


പക്ഷേ ഉപദ്രവകരവും, നിരുപദ്രവകരവും എന്നു ഗോസിപ്പിനെ വേര്‍തിരിക്കാന്‍ നമുക്ക്‌ വ്യക്തമായ മാര്‍ഗ്ഗരേഖകളുണ്ടോ?


ഗോസിപ്പുകളെ പറ്റി ശാസ്ത്രീയമായ പഠനമൊക്കെ നടന്നിട്ടുണ്ടെന്നാണ്‌ വിക്കിപീഡിയാ തപ്പിയപ്പോള്‍ മനസ്സിലായത്‌. ഒറ്റനോട്ടത്തില്‍ ഗോസ്സിപ്പുകള്‍ പലതുണ്ട്‌. വളരെ നിരുപദ്രവമായവ. ഒരു സമയം കൊല്ലി എന്നു മാത്രമേ അതിനുദ്ദേശമുള്ളൂ. കുറച്ചൊന്നു ചിരിക്കാന്‍ വക നല്‍കുന്ന കൊച്ചു കൊച്ചു നുണകളും സത്യങ്ങളും. കാലത്തു തന്നെ ടാര്‍ജറ്റ്‌ തികക്കാത്തതിന്‌ ബോസ്‌ ദേഷ്യപ്പെട്ട്‌ ചീത്ത വിളിച്ചപ്പോള്‍, ഒലിച്ചിറങ്ങുന്ന വിയര്‍പ്പു തുടച്ചു, സുന്ദരനൊരു ചിരിയോടെ ചുറ്റിനും നോക്കി, "പുള്ളിയിന്നു ഭാര്യയോട്‌ തെറ്റിയിട്ടാ വീട്ടില്‍ നിന്നിറങ്ങി വന്നതെന്ന്‌" പറയുന്നവര്‍. പറയുന്നവനും കേള്‍ക്കുന്നവനും അറിയാം, അതില്‍ സത്യമൊന്നുമില്ലെന്ന്‌.


കടിത്തുമ്പ പോലെ ചൊറിച്ചില്‍ ഉളവാക്കുന്നവയാണ്‌ ചില ഗോസിപ്പുകള്‍. നന്നായി ഒരുങ്ങി, ആത്മവിശ്വാസത്തോടെ ഓഫീസില്‍ വരുന്ന സുന്ദരിയെ നോക്കി. "ഓ, അവളും നമ്മുടെ മറ്റേ അവനും...." എന്നു തുടങ്ങുന്ന വര്‍ത്തമാനം പറയുന്ന ചില പഞ്ചാരക്കിളവന്മാര്‍ . എനിക്കു കിട്ടാത്തത്‌ കാക്ക കൊത്തി പോട്ടെ എന്ന ഒരു മനോഭാവം.


അതിലും കുറച്ചു കൂടിയ പടിയാണ്‌ "അവനങ്ങനെ വലിയ ആളു കളിക്കേണ്ട" എന്ന ലക്ഷ്യം വച്ച്‌ പടച്ചിടുന്ന ഗോസ്സിപ്പുകള്‍. അത്‌ പലപ്പോഴും വ്യക്തി ഹത്യവരെ എത്തി നില്‍ക്കാറുണ്ട്‌. ഭാഗ്യം കൊണ്ടും, അധ്വാനം കൊണ്ടും ചിലര്‍ നല്ല നിലയിലാവുമ്പോള്‍, "ഓ, അവനേതാണ്ട്്‌ കള്ളക്കടത്തു പണി" എന്നൊക്കെ പടച്ചു വിടും ചിലര്‍. അത്തരക്കാരുടെ കുടുംബചരിത്രം വരെ ചികഞ്ഞു നോക്കി. "ഓ, അവന്റെ അഛന്റെ അഛന്റെ അഛന്‍ എന്റെ വീട്ടിലെ കാള പൂട്ടുകാരനായിരുന്നു - എന്നിട്ടിപ്പോള്‍ അവന്റെ ഒരു ഗമ കണ്ടില്ലേ" എന്നു നാട്ടുകാരെ അറിയിക്കാനായിരിക്കും മറ്റു ചില ഹിസ്റ്റോറിയന്‍സിന്റെ ശ്രമം.


ഒരു സ്ത്രീയുടെ മരണത്തില്‍ കൊണ്ടെത്തിച്ച ഗോസ്സിപ്പ്‌ കേട്ടിരുന്നു. ഭര്‍ത്താവ്‌ ഗള്‍ഫിലായതിനാല്‍ സ്വന്തം സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉത്തരവാദിത്വങ്ങള്‍ക്ക്‌ ഓടി നടക്കുന്ന വീട്ടമ്മ. പല നേരത്തും അവര്‍ക്ക്‌ ഫോണ്‍ കോളുകള്‍ വരുന്നത്‌ സ്വാഭാവികം. ആ ഫോണ്‍ കോളുകള്‍ മുഴുവനും അവരുടെ കാമുക?ാ‍രുടേതാണെന്നും, അവര്‍ ചരക്കെടുക്കാന്‍ പോകുന്നത്‌ മറ്റു വഴിവിട്ട പ്രവര്‍ത്തികള്‍ക്കാണെന്നും നാടു മുഴുവന്‍ പറഞ്ഞു പരത്തിയത്‌ വേറാരുമല്ല, സഹായത്തിനായി ഭര്‍ത്താവ്‌ ഏര്‍പ്പെടുത്തിക്കൊടുത്ത, വകയില്‍പ്പെട്ട ഒരു സ്ത്രീ. അവര്‍ അങ്ങനെ പറഞ്ഞു നടന്നതിനു കാരണമോ - സ്വന്തം വീട്ടിലുണ്ട്‌ കെട്ടുപ്രായം എത്തിയ ഒരു മോള്‍. എന്തെങ്കിലുമൊക്കെ കേട്ട്‌ ഭര്‍ത്താവ്‌ സ്ത്രീയെ ഉപേക്ഷിച്ചാല്‍, പിന്നെ അടുത്ത ചാന്‍സ്‌ ആര്‍ക്കാ, മുറപ്പെണ്ണായ സ്വന്തം മോള്‍ക്ക്‌, കൂട്ടത്തിലൊരു സൂപ്പര്‍മാര്‍ക്കറ്റും. എന്തായാലും കള്ളക്കഥകള്‍ കേട്ടു വിശ്വസിച്ച ഭര്‍ത്താവ്‌ ഡൈവോഴ്സ്‌ നോട്ടീസ്‌ അയച്ചപ്പോള്‍ അപമാനിതയായ സ്ത്രീത്വം പകരം വീട്ടിയത്‌ ഒരു സാരിത്തുമ്പിലായിരുന്നു. സ്വന്തം അമ്മയുടെ ദുഷ്ടതരത്തില്‍ മനംനൊന്ത്‌ സത്യങ്ങള്‍ മുഴുവന്‍ വിളിച്ചു പറഞ്ഞത്‌ പ്രതിശ്രുത വധുവായി അവരോധിക്കപ്പെട്ട പെണ്‍കുട്ടിയും.

ഏതായാലും , നല്ലൊരു സമയം കൊല്ലിയാണെന്നതിനാല്‍ ഗോസിപ്പുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണെന്നതല്ലേ സത്യം?

പിന്നെ, എന്ത് പറയാം എന്ത് പറയരുത് എന്നൊക്കെ ഓരോരുത്തരുടെയും പേര്‍സണല്‍ ആയ കാര്യമാണല്ലോ.

Tuesday 11 August 2009

സ്മിത്തും, പട്ടേലും, പിന്നെ മലയാളികളും

ഇവിടെയൊക്കെ വന്നിട്ടുണ്ട്:
പൊടിപ്പും തൊങ്ങലും (ബിലാത്തി മലയാളി ജൂലൈ 2009)
പുഴ.കോം
മുഖരേഖ ഓഗസ്റ്റ്‌ 2009

യു.കെ.യിലും യു.എസ്‌.എ.യിലും ഓരോ നൂറുപേരിലും ഒരാള്‍ ഒരു "സ്മിത്ത്‌" ആണത്രെ. കുറെ കാലമായി അങ്ങനെ കിരീടം വയ്ക്കാത്ത രാജാവായി വിരാജിച്ചിരുന്ന "സ്മിത്ത്‌" യു.കെ.യിലെ ഒന്നാം നമ്പര്‍ സ്ഥാനത്തു നിന്ന്‌ ഔട്ട്‌ ആയി, അടുത്ത കാലത്ത്‌ - പകരക്കാരനായി കയറിയത്‌ നമ്മുടെ സ്വന്തം ഗുജു 'പട്ടേല്‍'.

എന്തിലും, ഏതിലും ഒന്നാം സ്ഥാനം കൈയ്യടക്കണമെന്ന്‌ ആഗ്രഹമുള്ള മലയാളിക്കു പക്ഷേ, ഇവിടെ വലിയ സ്കോപ്പില്ല. കാരണം, രണ്ടു "ഫസ്റ്റ്‌ നെയിംസ്‌" ഉള്ള ദൈവത്തിന്റെ സ്വന്തം മക്കളല്ലേ നമ്മള്‍. മലയാളി രീതിയനുസരിച്ച്‌ ഭര്‍ത്താവിന്റെ ആദ്യപേര്‌ ഭാര്യയുടെ സെക്കന്‍ഡ്‌ (സര്‍) നെയിം ആകുമെന്ന്‌ പലരേയും പറഞ്ഞു മനസ്സിലാക്കാന്‍ പെടാപ്പാടു കുറെ പെട്ടിട്ടുണ്ടു ഞാന്‍. ഇപ്പോ പിന്നെ, നിയമത്തിന്റെ നൂലാമാലകളൊന്നുമില്ലാത്ത അവസ്ഥയാണെങ്കില്‍ 'റിച്ചാര്‍ഡ്‌' എന്നത്‌ ഫസ്റ്റ്‌ നെയിമോ, സര്‍നെയിമോ ആകാമെന്ന ലോജിക്‌ വച്ച്‌ ഭര്‍ത്താവിന്റെ ഫസ്റ്റ്‌ നെയിം എന്റെ "മെയ്ഡന്‍ നെയിം" ആണെന്നു പറഞ്ഞ്‌ തലയൂരുകയാണ്‌ പതിവ്‌.

ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാര്‍ പൊതുവേ ഭര്‍ത്താവിന്റെ സര്‍നെയിം സ്വന്തം പേരിനോടു ചേര്‍ക്കുമ്പോള്‍ കേരളത്തില്‍ മാത്രമെന്തേ അതില്ലാതെ പോയത്‌? മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി മലയാളി വനിതയ്ക്ക്‌ വിവാഹ ശേഷവും സ്വന്തം കുടുംബത്തില്‍ സ്ഥാനമുള്ളതുകൊണ്ടാണോ? വിവാഹശേഷം, ഭര്‍ത്താവു മാത്രം മതി, പുള്ളിയുടെ കുടുംബം വേണ്ട എന്ന അണുകുടുംബ മനഃസ്ഥിതികൊണ്ടാണോ? അറിയില്ല. നമ്മുടെ സാമൂഹ്യ ശാസ്ത്രജ്ന്മാര്‍ ഇതിനു വല്ല തിയറിയും കണ്ടുപിടിച്ചിട്ടുണ്ടോ? വായനക്കാര്‍ക്കറിയാമെങ്കില്‍ ഒന്നു പങ്കുവെച്ചാല്‍ നന്നായിരുന്നു.

അതുപോലെ തന്നെ വളരെ വിചിത്രമായ മറ്റൊരു രീതിയാണ്‌, ആരും കേള്‍ക്കാത്ത പേരിന്റെ സ്റ്റാറ്റസ്‌ സിമ്പല്‍. അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത്‌ പേരിടീല്‍ ആണ്‌ ഒരു രീതി. വളരെ വിചിത്രമായ ചില കുട്ടി പേരുകള്‍ കേള്‍ക്കുമ്പോള്‍, സത്യമായും ആലോചിക്കും, ഇതിനു മാത്രം ഈ കുഞ്ഞെ ന്തു തെറ്റു തന്റെ മാതാപിതാക്കളോട്‌ ചെയ്തു എന്ന്‌. (ഒരു പക്ഷേ മുന്‍ജനമത്തിലെ പകതീര്‍ക്കുന്നതും ആവാം, അല്ലേ? കഴിഞ്ഞ ജനമത്തിലെ ശത്രുവാണ്‌ ഈ ജനമത്തിലെ പുത്രനായി ജനിക്കുന്നത്‌ എന്നൊരു വിശ്വാസമുണ്ടല്ലോ). കൃഷ്ണനും മിനിക്കും കുട്ടിയുണ്ടായപ്പോള്‍ 'കൃമി' എന്നു വിളിക്കാമെന്ന്‌ ഒരു സുഹൃത്ത്‌. കുട്ടിയുടെ ഭാഗ്യത്തിന്‌ (അതോ നിര്‍ഭാഗ്യത്തിനോ?) പരിഷ്ക്കരിച്ച്‌ ഇട്ടത്‌ ഒരു ഇംഗ്ലീഷ്‌ പേര്‌ - ക്രീം.

നോക്കിയ 365, നോക്കിയ 367, നോക്കിയ N90 എന്ന്‌ മാനുഫാക്ചറിംഗ്‌ യൂണിറ്റുകള്‍ പേരിടുന്നതു പോലെ മക്കള്‍ക്ക്‌ പേരിടുന്നതും ഒരു കാലത്ത്‌ ഫാഷനായിരുന്നു. (ഇടയ്ക്കൊക്കെ ഇപ്പോഴും ഈ പ്രൊഡക്ഷന്‍ സീരീസ്‌ തല പൊക്കാറുണ്ട്‌). നാണു, നേണു, നിണു, നോണു, നുണു... എന്നു മക്കള്‍ക്ക്‌ പേരിട്ടതിനെ ചുറ്റി പറ്റി കുറെ നാളായി കറങ്ങി നടക്കുന്ന ഒരു ടങ്ങട ജോക്ക്‌ നിങ്ങളെല്ലാവരും കണ്ടു കാണുമല്ലോ. ഭാഗ്യത്തിന്‌ ഇംഗ്ലീഷ്‌ വൗവ്വല്‍സ്‌ അഞ്ചു മാത്രമായതു കൊണ്ട്‌ കൂടുതല്‍ 'പെര്‍മൂട്ടേഷന്‍സ്‌' ഇവിടെ വേണ്ടി വന്നില്ല.

പത്തിരുപതു വര്‍ഷം മുമ്പ്‌ 'എ'യില്‍ ആരംഭിക്കുന്ന പേരുകള്‍ക്ക്‌ ഭയങ്കര ഡിമാന്‍ഡായിരുന്നു എന്നു കേട്ടിട്ടുണ്ട്‌. ഒരു ക്ലാസ്സില്‍ പത്ത്‌ അഞ്ജലിയും, എട്ട്‌ ആനന്ദും, പന്ത്രണ്ട്‌ ആല്‍ബര്‍ട്ടും ഒക്കെ ഉണ്ടാകുമായിരുന്നത്രെ. നമ്മുടെ കുട്ടി അറ്റന്‍ഡന്‍സ്‌ രജിസ്റ്ററിലും ഒന്നാമനാകട്ടെ എന്ന്‌ അച്ഛനമ്മമാര്‍ കരുതുന്നതില്‍ തെറ്റില്ലല്ലോ. പക്ഷേ, കുറെ കഴിയുമ്പോഴല്ലേ മനസ്സിലാവുന്നത്‌, അത്രയൊന്നും ambitious അല്ലാത്ത സഹപാഠികള്‍ 'ഞൊണ്ടന്‍ അബി,' 'മൊട്ട അബി,' 'കണ്ണട അഞ്ജു' എന്നൊക്കെ വളരെ അരുമയോടെ മക്കള്‍ക്ക്‌ ജീവിതകാലം മുഴുവനും പതിഞ്ഞു കിടക്കുന്ന 'ഐഡന്റിറ്റി' ചാര്‍ത്തി കൊടുക്കാറുണ്ടെന്ന്‌. ഏതായാലും, പ്രൈമറി സ്കൂള്‍ മുതല്‍ ഇന്റര്‍വ്യൂ ബോര്‍ഡ്‌ വരെ ഇപ്പോള്‍ സര്‍നെയിം അനുസരിച്ചാക്കി രജിസ്റ്റര്‍ എന്നതില്‍ പണ്ടത്തെ അഭിലാഷുമാര്‍ക്കും, ആനന്ദുമാര്‍ക്കും ഇപ്പോള്‍ വലിയ ഡിമാന്‍ഡ്‌ ഇല്ലത്രെ. പക്ഷേ ഇക്കൂട്ടര്‍ക്ക്‌ ആശയ്ക്ക്‌ വകയുണ്ട്‌ ഇപ്പോഴും, ഒരു കുഞ്ഞു ജനിച്ച്‌ അവനെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര്‌ 'എ'യില്‍ തുടങ്ങിയതുകൊണ്ട്‌ കുട്ടിക്ക്‌ അറ്റന്‍ഡന്‍സ്‌ രജിസ്റ്ററില്‍ തുടക്കത്തില്‍ തന്നെ സ്ഥാനം ഉറപ്പിക്കാമല്ലോ.

കൗതുക പേരുകളോട്‌ മലയാളിക്കുള്ള കമ്പം അത്ര പുതിയതൊന്നുമല്ല. അമ്മയുടെ ഹൈസ്ക്കൂള്‍ കാലത്തുണ്ടായിരുന്ന ഒരു കൂട്ടുകാരിയായിരുന്നു, "ഇന്ദിരാ ഗാന്ധി." സിനിമയിലും, രാഷ്ട്രീയത്തിലും തിളങ്ങുന്ന നക്ഷത്രങ്ങളുടെ പേരുകള്‍ മക്കള്‍ക്കായി കണ്ടെത്തുന്ന അച്ഛനമ്മമാര്‍, പക്ഷേ, പേരിനൊപ്പം താരത്തിന്റെ "സര്‍ നെയിം" കൂടി കടമെടുത്താലോ?

കാലവും ശാസ്ത്രവും പുരോഗമിക്കുന്നതിനനുസൃതമായി മലയാളിയുടെ അന്ധവിശ്വാസങ്ങളും പുരോഗമിക്കുന്നതുകൊണ്ട്‌ ഇപ്പോള്‍ മിക്കവാറും ആളുകള്‍ പേരുകള്‍ തിരഞ്ഞെടുക്കുന്നതിന്‌ കൂട്ടുപിടിക്കുന്നത്‌ സംഖ്യാശാസ്ത്രത്തെയാണ്‌. കൂടാതെ പഴമയിലേക്കുള്ള തിരിച്ചുപോക്കും ഇപ്പോള്‍ ശക്തമായിട്ടുണ്ട്‌ - വിചിത്ര പേരുകള്‍ ചുമന്ന്‌ അവശരായ പുതുതലമുറയിലെ മാതാപിതാക്കന്മാര്‍ കുറെകൂടി കണ്‍സര്‍വേറ്റീവ്‌ ആയ ഒരു അപ്രോച്‌ ആണ്‌ മക്കളുടെ പേരിടീല്‍ കാര്യത്തില്‍ അനുവര്‍ത്തിച്ചു വരുന്നത്‌.

മക്കള്‍ക്ക്‌ മറ്റാരും ഇടാത്ത പേരു കണ്ടുപിടിക്കാന്‍ നെട്ടോട്ടമോടുന്നവര്‍ ലൈസി, ക്ലംസി, ക്ലാമ്മി തുടങ്ങിയ പേരുകള്‍ ഇടുന്നതിനു മുമ്പ്‌ ഒരു ഇംഗ്ലീഷ്‌-മലയാളം നിഘണ്ടു ഒന്നു നോക്കിയാല്‍, ഓടിചാടി നടക്കുന്ന സുന്ദരിപെണ്ണിനെ "ലൗസി" എന്നോ, "ലെതാര്‍ജി" എന്നോ വിളിക്കേണ്ടി വരില്ല നമുക്കാര്‍ക്കും.

കാര്യമെന്തായാലും വിചിത്രപേരുകാര്‍ വിഷമിക്കേണ്ട - ജൂലിയറ്റ്‌ കൂട്ടിനുണ്ടല്ലോ. ‘‘What’s in a name? That which we call a rose by any other name would smell as sweet’’?? പറഞ്ഞത്‌ ഷേക്സ്പിയര്‍ ആയതുകൊണ്ട്‌ നാടന്‍ സായിപ്പുമാര്‍ക്ക്‌ മാത്രമല്ല, ഒറിജിനല്‍ സായിപ്പിനും ഉണ്ടാവാനിടയില്ല പരാതി.

Monday 3 August 2009

കേരളത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍മാര്‍

പൊടിപ്പും തൊങ്ങലും (ബിലാത്തി മലയാളീ ഏപ്രില്‍ 2009 )

കേരളത്തിനുള്ളില്‍ മാത്രമേ ഒരു സാധാരണ മലയാളിക്കു തനതായ ഐഡന്റിറ്റി ഉള്ളൂ. 'നമ്മുടെ വടക്കേലെ മാധവനും,' ' കുന്നിന്‍പുറത്തെ കേശവനും,' 'പള്ളിക്കടുത്ത വീട്ടിലെ ഗിവര്‍ഗീസും' ഒക്കെ പശ്ചിമഘട്ടം കയറിയാല്‍ 'മലയാളി'യും, അറബിക്കടല്‍ കടല്‍ കടന്നാല്‍ 'ഇന്ത്യനും' ആയി മാറും. അതോടൊപ്പം നമ്മുടെ ഭാഷയും, സംസ്ക്കാരവും, രുചികളും, ശീലങ്ങളും ജനറലൈസ്ഡ്‌ ആവുകയായി.

എല്ലാ നാട്ടുകാരുടെ ഗതിയും ഇതു തയൊവണം. അതുകൊണ്ടല്ലേ, പരിചയമുള്ള ഒന്നോ രണ്ടോ ആള്‍ക്കാരെ വച്ച്‌ നമ്മള്‍ മറ്റുള്ള നാട്ടുകാരെ "ജനറലൈസ്‌" ചെയ്യുന്നതും. തമിഴനു വൃത്തിയില്ല, പാക്കിസ്ഥാനി വെള്ളിയാഴ്ച മാത്രമേ കുളിക്കു എു‍മൊക്കെ വളരെ ധൈര്യമായി പറഞ്ഞു നടക്കുവരല്ലേ നമ്മള്‍. തിരിച്ചു മലയാളികള്‍ എല്ലാം മൂക്കില്‍ വിരല്‍ ഇടുന്നവര്‍ ആണെന്നും , തലയില്‍ തേച്ച എണ്ണ കഴുകി കളയാത്ത പിശുക്കന്മാരനെന്നുമൊക്കെ മറുനാട്ടുകാരും നമ്മളെ പറ്റപറയുു‍ണ്ടാവണം.

ചുരുക്കത്തില്‍, അന്യനാട്ടില്‍ ജീവിക്കുന്ന നമ്മള്‍ ഓരോരുത്തരും നമ്മുടെ നാടിന്റെ സംസ്ക്കാരത്തിന്റെ, ബ്രാന്‍ഡ്‌ "അംബാസഡര്‍ മാര്‍" ആണ്‌. നമ്മുടെ ഓരോ ചലനങ്ങളും കേരളത്തിന്റെ, ചിലപ്പോള്‍ ഇന്ത്യയുടെ തന്നെ പ്രതീകമായി ചിത്രീകരിക്കപ്പെടുവാന്‍ ഇടയുണ്ട്‌. അത് കൊണ്ടു തന്നെ കേരളത്തില്‍ ജീവിക്കുന്ന കേരളീയനെക്കാള്‍, നമ്മുടെ സംസ്ക്കാരവും കുലീനതയും കാത്തു സൂക്ഷിക്കാന്‍ ഓരോ NRI(K) ക്കും ബാധ്യത ഉണ്ട്‌.

അതൊക്കെ പോട്ടെ, കേരളത്തില്‍ നിന്നു സ്റ്റുഡന്റ്‌ വിസയിലെത്തി, ലണ്ടനില്‍ ജോലി നോക്കു ഒരു 'ബ്രാന്‍ഡ്‌ അംബാസഡറി'നെ പറ്റി കേള്‍ക്കണോ? അതിന് മുന്പ് സു‌സനെ ഒന്നു പരിചയപ്പെടാം.

ലണ്ടനില്‍ പോസ്റ്റ്‌-ഗ്രാജുവേഷനു പഠിക്കുന്ന ഒരു കൂട്ടുകാരിയെ കാണാന്‍ പോയപ്പോഴാണ്‌ ഞങ്ങള്‍ സൂസനെ കണ്ടത്‌. നാട്ടിലെ ഹോസ്റ്റല്‍ മുറികളുടെ ഓര്‍മ്മ ഉണര്‍ത്തു വലിയൊരു മുറിയില്‍ തലങ്ങും വിലങ്ങും ഇട്ടിരിക്കുന്ന കട്ടിലുകള്‍ക്കിടയില്‍ കുശലാന്വേഷണങ്ങള്‍ക്കും കൊക്കോകോളയ്ക്കും ശേഷം "ഇനി എന്ത്‌" എ്‌ ആലോചിക്കുതിനിടയ്ക്കാണ്‌ സൂസന്‍ കയറി വത്‌.

ഉറക്കം ബാക്കി നില്‍ക്കു ഇളംചുവപ്പുള്ള കണ്ണുകള്‍ ഒു‍കൂടി കറപ്പിച്ച്‌, ഒരു വട്ടം കൂടി 'ലിപ്‌ ഗ്ലോസ്സ്‌' പുരട്ടി, മഹാഗണി നിറമുള്ള സൂസന്‍ അടുത്തു വപ്പോള്‍ ഞാന്‍ അറിയാതെ എണീറ്റ്‌ പോയി. സഹമുറിയത്തിയുടെ കൂട്ടുകാരിയാണ്‌ എന്ന് പരിചയപ്പെടുത്തിയപ്പോള്‍, "എവിടെ നിന്നാ ?" എന്ന് ആദ്യചോദ്യം. 'കേരളം' എന്ന് പേരു കേട്ടപ്പോഴോ, അഭിമാന പുളകിതമാകണമന്തരംഗം എൊരു സ്റ്റെയില്‍.

ആഫ്രിക്കയിലെവിടെയോ ജനിച്ച്‌, ഇപ്പോള്‍ ലണ്ടനില്‍ ജീവിക്കു ഈ കറുമ്പിക്ക്‌ "കേരളം"എന്ന പേരു കേട്ടപ്പോള്‍ എന്താ ഇളക്കം എന്ന് പതുക്കെ കൂട്ടുകാരിയോടു ചോദിച്ചപ്പോഴാണ്‌ വിചിത്രമായ ഒരു പ്രണയകഥ പുറത്തു വരുന്നതു.

സൂസനൊരു ബോയ്‌ ഫ്രണ്ട്‌ ഉണ്ട്‌. കേരളത്തില്‍ നിന്നു പഠിക്കാനെത്തിയ ഒരു വിദ്യാര്‍ത്ഥി. പഠനമൊക്കെ പേരിനേ ഉള്ളൂ. നിയമം അനുവദിക്കു 20 മണിക്കൂര്‍ പോയിട്ട്‌, ആഴ്ചയില്‍ 169-ാ‍മതൊരു മണിക്കൂറുണ്ടെങ്കില്‍ അതും ജോലി ചെയ്ത്‌ ഒറ്റ പൈസ കുറയാതെ നാട്ടിലേക്ക്‌ ചവിടുന്ന ഒരു വിരുതന്‍. ദാഹിച്ചാല്‍ കുടിക്കാന്‍ വെള്ളം വാങ്ങിയാല്‍ 50 പെന്‍സ്‌ X 79 = 38 രൂപാ പോവില്ലേ എന്നാലോചിച്ചു "ഛേയ്‌, വെള്ളത്തിനൊക്കെ എന്തൊരു ചുവ" എന്ന് പറഞ്ഞ്‌, ബെല്‍റ്റ്‌ ഒന്നു കൂടി മുറുക്കി ജീവിക്കുന്നആളാണ്‌ കക്ഷി.

നമ്മുടെ വിരുതന്‍ ശങ്കുവിനെ ജോലി ചെയ്യു പെട്രോള്‍ പമ്പില്‍ വച്ചാണത്രേ സൂസന്‍ പരിചയപ്പെടുത്‌. ലഞ്ച്‌ പോലും കഴിക്കാതെ ജോലി ചെയ്യു പുള്ളിയുടെ ജോലിയോടുള്ള സിന്‍സിയറിറ്റി ആണത്രേ സൂസന്‌ ആദ്യം ഇഷ്ടപ്പെട്ടത്‌. പതിയെ പതിയെ ശങ്കുവിനു ഭക്ഷണം കൊടുക്കു ചുമതലയും സൂസന്‍ ഏറ്റെടുത്തു. അതോടെ വിരുതന്‌ ആ ഇനത്തില്‍ ആഴ്ചയില്‍ ഒരു 30 പൗണ്ട്‌ ലാഭം.

പിന്നെ എപ്പോളോ ആണ്‌ ശങ്കുവിന്റെ മലയാളി ബുദ്ധിയില്‍ ഒരു "ഐഡിയ" മിന്നിയത് - പെണ്ണിനെ അങ്ങ്‌ പ്രേമിച്ചാലെന്താ? വെറും പ്രേമമല്ല, ആത്മാര്‍ത്ഥ പ്രണയം. പ്രണയം മൂത്ത്‌ ഒരു ദിവസം ശങ്കുമൊഴിഞ്ഞു, "മോളേ, കരിവീട്ടി, നിനക്കുവേണ്ടി ഞാന്‍ നാട്ടില്‍ ഒരു കൊട്ടാരം പണിയട്ടെ? പണി കഴിഞ്ഞാല്‍ നമുക്കു രണ്ടുപേര്‍ക്കും അവിടെ പോയി രാപ്പാര്‍ക്കാം." കേട്ടപാതി, കേള്‍ക്കാത്ത പാതി പ്രണയിനിക്കു പെരുത്ത സന്തോഷം. പാവം പെണ്ണ്‌ പൈസക്കാരുടെ വീട്ടില്‍ ബാത്ത്‌ റൂം ക്ലീന്‍ ചെയ്തും, ബാക്കി കിട്ടു നേരം പെട്രോള്‍ പമ്പില്‍ പണി ചെയ്തും സ്വരുക്കൂട്ടിയ പൗണ്ടുകള്‍ വിരുതന്റെ സേവിംഗ്സ്‌ ബാങ്കിലെത്താന്‍ അധികനേരം വേണ്ടി വന്നില്ല .

പ്ലാനുകള്‍ പലതു മറിഞ്ഞതോടെ, ശങ്കുവിന്റെ വീട്ടുവാടക കൊടുക്കലും, ഭക്ഷണത്തിനുള്ള അരി എത്തിച്ചു കൊടുക്കലും തുടങ്ങി പുള്ളിയെ മുഴുവനായി പുള്ളിക്കാരി സ്പോസര്‍ ചെയ്യാന്‍ തുടങ്ങി. പ്രണയലോലുപനായ നായകന്റെ സ്വന്തം നാട്ടുകാരിയെ സ്നേഹമാണ്‌ ആദ്യം കണ്ടപ്പോള്‍ എന്റെ നേരെ കാണിച്ച ഇളക്കം.

ആകെ അഞ്ചിടങ്ങളിലായി - രണ്ടു ഗ്രോസറി സ്റ്റോറുകള്‍, ഒരു പെട്രോള്‍ പമ്പ്‌, രണ്ടു വീടുകള്‍ - ദിവസത്തില്‍ 18-19 മണിക്കൂര്‍ ജോലി ചെയ്ത്‌ പാവം പെണ്ണ്‌ ഉണ്ടാക്കുന്ന പൈസ നേരെ പോകുതോ, ശങ്കുവിന്റെ savings അക്കൗണ്ടിലേക്കും.

ശങ്കുവിന്‌ നാട്ടില്‍ വേറൊരു ഭാര്യയും അതില്‍ രണ്ടു മക്കളുമുണ്ട്‌ കൂടി ആയാലേ കഥ പൂര്‍ത്തിയാവൂ എന്ന് കൂട്ടുകാരി. സൂസന്‌ അതും പ്രശ്നമല്ലത്രേ. ആരും അറിയാതെ രണ്ടാം ഭാര്യയായി പുതിയ വീട്ടില്‍ താമസിപ്പിച്ചോളാം എന്ന് ശങ്കു വാക്കു തന്നിട്ടുണ്ടല്ലോ.

രണ്ടു പെട്ടിക്കടയും, ഒരു കള്ളുഷാപ്പും, ഒരു എസ്സ്‌.റ്റി.ഡി. ബൂത്തും ഉള്ള നമ്മുടെ നാട്ടു കവലകലോന്നില്‍ പുസ്തകക്കെട്ടുകളോ, ബാഗോ, മാറോടണച്ച്‌, ആകെ ചൂളിപ്പിടിച്ച്‌ മണ്ണിനെ നോവിക്കാതെ നടന്നു നീങ്ങുന്ന എണ്ണ മയിലികള്‍ക്കിടയില്‍, തലയില്‍ ചുറ്റികെട്ടിയ ബഹുവര്‍ണ്ണ സ്കാര്‍ഫും മിനി സ്കേര്‍ട്ടുമായി, ഒരു കൊച്ചുഭൂമി കുലുക്കം പോലൊരു ആമസോണ്‍ സുന്ദരി - ആ രംഗം ഭാവനയില്‍ കണ്ടപ്പോള്‍ എനിക്കുവന്നത് ചിരിയാണ്‌.

കേരളം പോലൊരു സ്ഥലത്ത്‌ നമ്മള്‍ രണ്ടുവട്ടം കൂടുതല്‍ തുമ്മിയാല്‍ പോലും, "എന്തേ പനി പിടിച്ചോ? എന്ന് ചോദിക്കാന്‍ തലകള്‍ നീട്ടുന്ന അയല്‍ക്കാരുടെ ഇടയില്‍, ഒരാളുടെ രണ്ടാം ഭാര്യയായി, അയാളുടെ കുടുംബം അറിയാതെ ജീവിക്കാമെന്നോക്കെ സ്വപ്നം കണ്ടിരിക്കുന്ന സൂസനെപറ്റി ആലോചിച്ചപ്പോള്‍ "ഇത്രയും പൊട്ടിയാണോ ഇവള്‍" എന്നോര്‍ത്തു കുപ്പിയിലെ കോള മുഴുവനാക്കാതെ ഞാന്‍ മിഴിച്ചിരുന്നു. "പ്രണയത്തിനു കണ്ണു പണ്ടേ ഇല്ലല്ലോ" എന്ന് കൂട്ടുകാരി ഒരു തമാശ പറയാന്‍ നോക്കി.

ഇനിയിപ്പോള്‍ ശങ്കു ചതിക്കുമോ ഇല്ലയോ? ചതിക്കപ്പെടു സൂസന്‍ മറ്റൊരു കണ്ണകി ആവുമോ? ശങ്കു സൂസനെ നാട്ടിലേക്ക്‌ കൊണ്ടു പോകുമോ?

ഉത്തരങ്ങള്‍ക്കായി ഞാനും കാത്തിരിക്കുന്നു.

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!